തിരുവനന്തപുരം: സിക്ക വൈറസ് സംബന്ധിച്ച് സംസ്ഥാനത്തിന് നേരിയ ആശ്വാസം. ഇന്നലെ പരിശോധനയ്‌ക്ക് അയച്ച 17 പേരുടെ സാമ്പിളുകളിലും സിക്ക വൈറസ് കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരുടെ ഫലവും നെഗറ്റീവെന്നാണ് റിപ്പോർട്ട്. ഇന്ന് കേന്ദ്രസംഘം തലസ്ഥാനത്ത് എത്താനിരിക്കേയാണ് ആശ്വാസമാകുന്ന ഫലം വന്നത്.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 14 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗർഭിണിയായ സ്ത്രീയിൽ കണ്ടെത്തിയ വൈറസ് ബാധയാണ് സിക്കയാണെന്ന് തിരിച്ചറിഞ്ഞത്. ഇവരടക്കം 13 പേരാണ് ചികിത്സയിലുള്ളത്. ഇവരുമായി നേരിട്ട് ഇടപഴകിയ വ്യക്തികളുടെ രക്തസാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിട്ടത്.
സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് എത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം അയക്കുന്ന വിദഗ്ധ സംഘമാണ് ഇന്ന് തലസ്ഥാന ത്തെത്തുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളും ആരോഗ്യ കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ കേന്ദ്രസംഘം ഇന്ന് വിശകലനം ചെയ്യും.
സംസ്ഥാനത്ത് സിക്ക വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള കർമ്മപദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നൽകി. ജില്ലകളിലെ ലാബുകളോട് ജാഗ്രത പുലർത്താനും എല്ലാത്തരം സാമ്പിളുകളുടെ പരിശോധനകളും ശ്രദ്ധാപൂർവ്വം നടത്താനും നിർദ്ദേശിച്ചു കഴിഞ്ഞു. പനി ക്ലീനിക്കുകൾ പ്രത്യേകം തുറക്കാനും ജില്ലാ ആരോഗ്യവകുപ്പ് എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
















Comments