ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയിൽ പടർന്നേക്കാമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ രണ്ടാം തരംഗത്തിന് സമാനമായ അതീ ത്രീവത ഉണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. രാജ്യം ജാഗ്രത പാലിക്കണമെന്നും രണ്ടാം തരംഗത്തിൽ എടുത്ത എല്ലാ ചികിത്സാ തയ്യാറെടുപ്പും പാലിക്കണമെന്നും ഐ.സി.എം.ആർ പകർച്ചവ്യാധി പ്രതിരോധ വിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡ പറഞ്ഞു.
‘രാജ്യവ്യാപകമായി മൂന്നാം തരംഗം ആഗസ്റ്റ് മാസത്തിൽ വ്യാപിക്കും. അത് രണ്ടാം തരംഗത്തിൽ സംഭവിപ്പിച്ചതുപോലെ മരണസംഖ്യ ഉയർത്താനിടയില്ല. എന്നാൽ ജാഗ്രത കൈവിടുന്നത് വലിയ അപകടം വരുത്തിവെയ്‌ക്കും’ ഡോ. സമീരൻ മുന്നറിയിപ്പ് നൽകി.
നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുക. ജനങ്ങളിലെ പ്രതിരോധ ശേഷി ക്കുറവാണ് പ്രധാനമായും വൈറസ് വ്യാപനത്തിന് ശക്തിപകരുക. ഇതാണ് പ്രധാനമായും വ്യാപനത്തിനുള്ള അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രണ്ടാമത്തേത് നിലവിലെ പ്രതിരോധ ശേഷിയെ മറികടക്കാൻ വൈറസ് സ്വയം വകഭേദം മാറുന്ന പ്രതിഭാസമാണ്. മൂന്നാമത്തേത് നിലവിലെ വൈറസ് പ്രതിരോധ ശേഷിയെ മറികടക്കുന്നത്ര ക്ഷമതയില്ലെങ്കിലും വ്യാപന ശേഷി പ്രകടിപ്പിച്ചാൽ രാജ്യമൊട്ടാകെ ബാധിക്കും. നാലാമ ത്തേത് സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളിലെ ജാഗ്രതകുറവു തന്നെയാണ്. ഈ നാലുഘട്ടങ്ങളേയും മുൻകൂട്ടികണ്ടുള്ള നിയന്ത്രണം തുടരണമെന്നാണ് ഡോ. സമീരൻ അഭിപ്രായപ്പെടുന്നത്.
ഡെൽറ്റാ വകഭേദം നിലവിൽ രാജ്യത്തുണ്ടെന്നും അത് ഇനിയും കൂടുതൽ അപകടകാരി യാകില്ലെന്നുമാണ് ഐ.സി.എം.ആർ വിദഗ്ധൻ ചൂണ്ടിക്കാണിക്കുന്നത്.
















Comments