തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്കൂളിലെ ഒരു അദ്ധ്യാപിക, കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ നടത്തിയ പരമര്‍ശങ്ങള്‍ വിവാദമായിരിയ്‌ക്കുകയാണല്ലോ. ‘നാല് തലയുള്ളവരും, പാമ്പിന്‍റെ പുറത്ത് കിടക്കുന്നവരും, നെറ്റിയില്‍ കണ്ണുള്ളവരും ഒക്കെ എപ്പോഴെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ ? രാമനും കൃഷ്ണനും ഒക്കെ ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ടോ ? എന്നാല്‍ യേശു ക്രിസ്തു ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ട്’. ഏതാണ്ട് ഇങ്ങനെയായിരുന്നു അദ്ധ്യാപികയുടെ പരാമര്‍ശമെന്നാണ് മാദ്ധ്യമങ്ങളിലൂടെ മനസ്സിലാവുന്നത്. അവരുടെ സ്വന്തം വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ ആദ്യമായിട്ടല്ല ഉയരുന്നത് എന്നതു കൊണ്ട്, അതിനു പിന്നിലെ പൊതുവായ ചേതോവികാരം മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരങ്ങളാണ്. ആരുടേയും മത വിശ്വാസങ്ങളുടെ സാംഗത്യം ചോദ്യം ചെയ്യുകയല്ല ഈ കുറിപ്പിന്‍റെ ഉദ്ദേശ്യം എന്നു കൂടി വ്യക്തമാക്കട്ടെ.
ഈ പരാമര്‍ശം നടത്തിയ അദ്ധ്യാപികയെ പരിചയമില്ല. അവരുടെ പശ്ചാത്തലവും അറിയില്ല. ഇന്നാട്ടിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന്, ഇവിടത്തെ വിദ്യാഭ്യാസം നേടി, അദ്ധ്യാപികയുടെ തസ്തികയില്‍ ജോലിചെയ്യുന്ന ഒരു വ്യക്തി എന്ന പൊതു ധാരണയാണ് ഉള്ളത്. അതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ മുന്നോട്ടു വച്ച വിഷയത്തെ കുറിച്ച് ചിലതു പറയാന്‍ ആഗ്രഹിയ്‌ക്കുന്നു.
ഒരു അദ്ധ്യാപിക എന്ന നിലയില്‍ എല്ലാക്കാര്യങ്ങളും ബുദ്ധിയും യുക്തിയും ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ താന്‍ ബാദ്ധ്യസ്ഥയാണ് എന്ന ഉള്‍പ്രേരണ കൊണ്ടാവാം അവർ ഈയൊരു പരാമര്‍ശം നടത്തിയത്. ആ നിലയ്‌ക്ക് ‘നാല് തലയുള്ളവരും, പാമ്പിന്‍റെ പുറത്ത് കിടക്കുന്നവരും, നെറ്റിയില്‍ കണ്ണുള്ളവരും ഒക്കെ എപ്പോഴെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ’ എന്ന ചോദ്യത്തിന് സ്വാഭാവികമായും ഉണ്ടാകാവുന്ന ഉത്തരം ‘സാദ്ധ്യതയില്ല’ എന്നു തന്നെയാണ്. ഇതിനു മുമ്പ് ടീച്ചര്‍ ഈ ചോദ്യം സ്വയം തന്നോടു തന്നെ പലതവണ ചോദിച്ചിട്ടുണ്ടാവണം. അതുപോലെയാണ് ‘രാമനും കൃഷ്ണനും ഒക്കെ ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ടോ’ എന്ന രണ്ടാമത്തെ ചോദ്യവും. ഇവിടെ ടീച്ചര്‍ ഉദ്ദേശിയ്‌ക്കുന്ന ‘തെളിവ്’ ഇല്ലെന്നായിരിക്കും നമ്മുടെ അക്കാദമിക വിദ്യാഭ്യാസത്തില്‍ നിന്ന് അവര്‍ക്ക് കിട്ടിയിട്ടുള്ള അറിവ്. ഇനി ക്രിസ്തുവിന്‍റെ ചരിത്രപരമായ അസ്തിത്വത്തിലേക്ക് വരുമ്പോള്‍ തെളിവ് എന്നു ടീച്ചര്‍ കരുതുന്ന ചിലത് നിലവിലുണ്ടെന്ന് വിശ്വസിയ്‌ക്കുകയും ചെയ്യുന്നു. ആ ചിന്ത അവര്‍ പങ്കു വയ്‌ക്കുകയാണ് ഉണ്ടായത്. ഇനി ഇതൊന്നുമല്ല, പ്രത്യേകമായ മറ്റെന്തെങ്കിലും താല്‍പ്പര്യമാണോ അവരെക്കൊണ്ട് ഇതു പറയിച്ചത് എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തേണ്ട കാര്യമാണ്.
മത ആത്മീയ വിഷയങ്ങള്‍ വിശ്വാസപരമാണെങ്കിലും അവയിലും യുക്തിയ്‌ക്കും വിചാരത്തിനും ഒരു പങ്കു വഹിയ്‌ക്കാനുണ്ട്. എന്നാല്‍ ശാസ്ത്രവിഷയങ്ങളില്‍ പ്രയോഗിയ്‌ക്കും പോലെയല്ല അവിടെ യുക്തിയുടെ പ്രയോഗം. നാല് തലയുള്ള മനുഷ്യര്‍ ഏതെങ്കിലും കാലത്ത് ജീവിച്ചിരിയ്‌ക്കാന്‍ സാദ്ധ്യതയില്ല എന്ന നിഗമനത്തിലേക്ക് എത്തുന്നത് ശരീരശാസ്ത്രത്തെയും പരിണാമ സിദ്ധാന്തത്തേയും കുറിച്ചുള്ള ഇന്നത്തെ അറിവിന്‍റെ അടിസ്ഥാനത്തിലാണ്. അതുപോലെയാണ് നെറ്റിയില്‍ കണ്ണുള്ളയാളെ കുറിച്ചുള്ള ചോദ്യവും, പാമ്പിന്‍റെ പുറത്ത് മനുഷ്യന്‍ കിടക്കുന്നതിനെ കുറിച്ചുള്ള ചോദ്യവും. എന്നാല്‍ ഇവിടെ വിസ്മരിച്ചു പോകുന്ന ഒരു കാര്യം, ഇവര്‍ ഭൂമിയില്‍ ഏതെങ്കിലും അച്ഛനും അമ്മയ്‌ക്കും ജനിച്ച് ജീവിച്ചവരാണെന്ന് ഹിന്ദുക്കള്‍ പറഞ്ഞിട്ടില്ല എന്നതാണ്. അപ്പോള്‍ ഹൈന്ദവ ദൈവങ്ങളായ ത്രിമൂര്‍ത്തികള്‍ ജീവിച്ചിരുന്നിട്ടില്ല എന്നും മനുഷ്യപുത്രനായ യേശു ക്രിസ്തുവിന്‍റെ കാര്യത്തിലേതു പോലെ അവരുടെ കാര്യത്തില്‍ ജീവിച്ചിരുന്നതിന് തെളിവില്ല എന്നും താരതമ്യം ചെയ്യുന്നതു തന്നെ പാടേ തെറ്റാണ്. ഇത്രയും യുക്തിയും ശാസ്ത്രചിന്തയും ഉപയോഗിയ്‌ക്കുന്ന ടീച്ചറോട് ഒരു കാര്യം കൂടി ചോദിയ്‌ക്കാതെ വയ്യ. മറ്റു മതങ്ങളിലെ ദിവ്യപുരുഷന്മാരുടെ ജീവിതത്തിലെ യുക്തിരഹിതവും ശാസ്ത്ര വിരുദ്ധവുമായ അത്ഭുതങ്ങള്‍ ടീച്ചര്‍ അംഗീകരിയ്‌ക്കുന്നുണ്ടോ ?
ഈശ്വര സങ്കല്‍പ്പങ്ങള്‍ മനുഷ്യന്‍റെ ഭാവനാ ലോകത്ത് നില്‍ക്കുന്നവയാണ്. ഭാവനാ ലോകത്തിന് പരിമിതികള്‍ ഇല്ല. നാല് തലകളുള്ള രൂപത്തിലോ, എട്ട് കൈകളുള്ള രൂപത്തിലോ, നീല നിറത്തിലോ, പച്ച നിറത്തിലോ ഒക്കെ എങ്ങനെ വേണമെങ്കിലും സങ്കല്‍പ്പിയ്‌ക്കാം. ഭക്തന്‍റെ വിശ്വാസത്തിന്‍റെയും തപസ്സിന്റെയും ഉറപ്പിനനുസരിച്ച് അവനിഷ്ടപ്പെട്ട രൂപങ്ങളില്‍ ഈശ്വരന്‍റെ ദിവ്യദര്‍ശനം ഉണ്ടാകും. അതിന് യാതൊരു പരിമിതികളുമില്ല. ഇത് നമ്മുടെ ഗുരുപരമ്പരകള്‍ അനുഭവത്തിലൂടെ സാക്ഷാത്ക്കരിച്ചു തന്ന മാര്‍ഗ്ഗമാണ്. ആകാശത്തിലെങ്ങും എപ്പോഴും ബാഷ്പമായി, രൂപരഹിതമായി, അനുഭവഗോചരമല്ലാതെ നിറഞ്ഞിരിയ്‌ക്കുന്ന ജലം തണുക്കുമ്പോള്‍ ആദ്യം മേഘമായി ദര്‍ശനത്തിലൂടെയും, വീണ്ടും തണുത്ത് ജലമായി രുചിയിലൂടെയും, വീണ്ടും തണുത്ത് മഞ്ഞുകട്ടയായി സ്പര്‍ശനത്തിലൂടെയും നമുക്ക് അനുഭവ വേദ്യമാകുന്നതു പോലെയാണത്. ഈശ്വരനെ പ്രപഞ്ച മാതാവായി, കാളിയായി, തുടക്കത്തില്‍ നിമിഷ മാത്ര ദര്‍ശനങ്ങളിലും, പിന്നെപ്പിന്നെ സദാ തന്‍റെ മുറിയ്‌ക്കുള്ളില്‍ സ്വന്തം അമ്മയെപ്പോലെ തന്നെ പരിചരിച്ചു നടക്കുന്ന ഭാവത്തിലും സാക്ഷാത്ക്കരിച്ച ശ്രീരാമകൃഷ്ണപരമഹംസന്‍റെ നാടാണിത്. ഇവിടെയാണ് ചിലര്‍ ഇത്തരം ബാലിശയുക്തികള്‍ ഉയര്‍ത്തുന്നത്. ‘നിങ്ങളീപ്പറയുന്ന ഈശ്വരനെ കണ്ടിട്ടുണ്ടോ ?’ എന്ന ചോദ്യത്തിന് ‘അതെ തീര്‍ച്ചയായും. നിന്നെക്കാണുന്നതിനെക്കാള്‍ വ്യക്തമായി കണ്ടിട്ടുണ്ട്. നിനക്കും കാണാം’ എന്ന് പറയാന്‍ കരുത്തുള്ള അനേകം മഹാത്മാക്കള്‍ ഇന്നും ജീവിയ്‌ക്കുന്ന മണ്ണാണിത്.
ത്രിമൂര്‍ത്തികളെ പോലുള്ള ഈശ്വരന്‍റെ ദിവ്യഭാവങ്ങളെ അഥവാ ഭവരൂപങ്ങളെ ഭൂമിയില്‍ ജനിച്ച് ഉണ്ടുറങ്ങി ജീവിച്ച് തിരിച്ചു പോയ മനുഷ്യരുമായി താരതമ്യം ചെയ്യുന്നത് യുക്തിയല്ല, യുക്തിവൈകല്യമാണ്. അങ്ങനെയൊരു താരതമ്യം നിര്‍ബന്ധമാണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ സിംഹാസനം ഇട്ടിരിയ്‌ക്കുന്ന മറ്റു മതങ്ങളിലെ ആകാശ ദൈവങ്ങളുമായിട്ടാണ് താരതമ്യം ചെയ്യേണ്ടത്. അതാണ് യുക്തി. രൂപമില്ലാത്ത ദൈവം എങ്ങനെയാണ് ഇരിയ്‌ക്കുക ? അദ്ദേഹത്തിന് ഇരിയ്‌ക്കാന്‍ എന്തിനാണ് സിംഹാസനം ? ദിക്കുകള്‍ ഇല്ലാത്ത അനന്തതയില്‍ എവിടെയാണ് മുകള്‍ ഭാഗം ? കാരുണ്യവാനായ ദൈവം എന്തിനാണ് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കുന്നത് ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ അവിടേയും വരും.
ഇനി രാമന്‍റേയും കൃഷ്ണന്‍റേയും കാര്യം. ശ്രീരാമനും ശ്രീകൃഷ്ണനും ദൈവീകതയുള്ള ചരിത്രപുരുഷന്മാരായിരുന്നു എന്നാണ് ഭാരതീയര്‍ വിശ്വസിയ്‌ക്കുന്നത്. എന്താണ് തെളിവ് ? മറ്റുള്ളിടങ്ങളിലെ സമാന ദിവ്യപുരുഷന്മാര്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിയ്‌ക്കാന്‍ അടിസ്ഥാനമാക്കുന്ന തെളിവുകള്‍ എല്ലാം തന്നെ ഇവരുടെ കാര്യത്തിലും ഉണ്ട്. അവരിരുവരുടേയും അച്ഛനമ്മമാരുടേയും മറ്റു കുടുംബാംഗങ്ങളുടേയും വിവരണങ്ങള്‍ ഉള്‍പ്പെടെ എഴുതിയ ഗ്രന്ഥങ്ങള്‍ ഉണ്ട്. ജനന സമയം ഭാരതീയ കാലഗണനാ സമ്പ്രദായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കേവലം കെട്ടു കഥയല്ല എന്നതിന് തെളിവായി അന്ന് രേഖപ്പെടുത്തിയ അതേ ഗ്രഹനിലയുടെ തീയതികള്‍ ആധുനിക സോഫ്‌ട്‌വെയറുകളുടെ സഹായത്തോടെ കണക്കാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുടെ ജനന സ്ഥലങ്ങളും അവയുടെ ഭൂമിശാസ്ത്രവും ഇന്നും സുപരിചിതമാണ്. കാലഘട്ടം വളരെ പ്രാചീനമാകയാല്‍ ടീച്ചറിനെ പോലുള്ളവര്‍ വേണം എന്ന് നിര്‍ബന്ധം പിടിച്ചേയ്‌ക്കാവുന്ന കൈയ്യെഴുത്തു പ്രതികള്‍, കാര്‍ബണ്‍ ഡേറ്റിങ് ചെയ്തു നോക്കാവുന്ന ജൈവാവശിഷ്ടങ്ങള്‍ തുടങ്ങിയവ ഇല്ലായിരിയ്‌ക്കാം. എന്നാല്‍ കടലിനടിയില്‍ ആണ്ടുപോയ ദ്വാരകയുടേത് എന്ന് കരുതപ്പെടുന്ന നഗരാവശിഷ്ടങ്ങള്‍, രാമസേതു തുടങ്ങി ഗവേഷണത്തിന് ഉതകുന്ന മറ്റു പല ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ഉണ്ട് താനും.
ഇതൊക്കെയാണെങ്കിലും രാമന്‍റെയും കൃഷ്ണന്‍റെയും കാര്യം വരുമ്പോള്‍ മറ്റുള്ളിടങ്ങളില്‍ പ്രയോഗിക്കാത്ത യുക്തികള്‍ പൊങ്ങി വരും. എന്തുകൊണ്ടാണെന്നോ ? സംഘടിത മതങ്ങള്‍ കാലങ്ങളായി നടത്തി വന്നിരുന്ന വ്യവസ്ഥാപിതമായ പ്രചരണത്തിന്റെ പിന്‍ബലം ഹിന്ദു ചരിത്രത്തിന് ഇല്ല എന്നതു തന്നെ. രണ്ടായിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ശ്രീബുദ്ധനെ ചരിത്രപരമായി കൃത്യതയോടെ രേഖപ്പെടുത്തിയിരിയ്‌ക്കുമ്പോള്‍ അദ്ദേഹത്തിനു നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന ശങ്കരാചാര്യരുടെ കാലഘട്ടം ഇന്നും തര്‍ക്ക വിഷയമാണ്. ആയിരം വര്‍ഷത്തിനിപ്പുറം മലയാള മണ്ണില്‍ ജീവിച്ച ആര്യന്‍ കേരളന്‍ എന്നറിയപ്പെട്ട ഭഗവാന്‍ അയ്യപ്പസ്വാമിയുടെ ചരിത്രം ഇന്നും ഒരു പ്രഹേളികയാണ്. ഹിന്ദുമതം സെമിറ്റിക്ക് മതങ്ങളെ പോലെ ഒരു ചരിത്ര കേന്ദ്രീകൃത മതം (History Centric Religion) അല്ല എന്നതാണ് അതിനു പ്രധാന കാരണം. ചരിത്ര കേന്ദ്രീകൃത മതങ്ങളില്‍ കാലത്തിന്‍റെ ഒരു പ്രത്യേക പോയിന്‍റില്‍ നടന്ന അഥവാ നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് പിന്നെ മുന്നോട്ടുള്ള പോക്ക്. അതുകൊണ്ടു തന്നെ അവയെപ്പറ്റിയെല്ലാം കഴിയുന്നത്ര തെളിവുകള്‍ ഉണ്ടാക്കാനും, തെളിവ് എന്ന് കരുതപ്പെട്ടവയെ സംരക്ഷിയ്‌ക്കാനും ആ മതത്തിന്റെ പിറവി മുതല്‍ അവയുടെ അനുയായികള്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം ചരിത്രപരമായ തെളിവുകള്‍ ആയി അംഗീകരിക്കപ്പെടണമെങ്കില്‍ ശാസ്ത്രം നിര്‍ദ്ദേശിയ്‌ക്കുന്ന വഴികളിലൂടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും ക്രിസ്തുവിന്‍റെ ജീവിതവും മറ്റും ചരിത്ര ദൃഷ്ടിയില്‍ ഇന്നും വിവാദങ്ങള്‍ നേരിടുന്നത്. എന്നാല്‍ വിശ്വാസികള്‍ക്ക് അതൊക്കെ ധാരാളമാണ്.
പൊതുവര്‍ഷം 52 ല്‍ സെന്‍റ് തോമസ് കേരളത്തില്‍ വന്നുവെന്നും അദ്ദേഹമാണ് ഇവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചതെന്നും എത്രയോ നാളുകളായി പരക്കെ പ്രചരിപ്പിക്കപ്പെടുന്ന ഒരു കഥയാണ്. അതിന് ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ല, എന്നു മാത്രവുമല്ല 2006 സപ്തംബര്‍ 27 ന് വത്തിക്കാന്‍റെ വെബ്സൈറ്റില്‍ തന്നെ ഇതിനെ ഖണ്ഡിയ്‌ക്കുന്ന വസ്തുതകള്‍ പ്രസിദ്ധീകരിച്ച് വരികയും ചെയ്തിരുന്നു. ഇന്നത്തെ പാകിസ്ഥാനില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് തെക്കോട്ട് സെന്‍റ് തോമസ് വന്നിട്ടേ ഇല്ല എന്നും അതില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പക്കലുള്ള ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ ഇത് പറഞ്ഞത്. സെന്‍റ് തോമസ് കഥയില്‍ പ്രത്യേക സ്ഥാപിത താല്‍പ്പര്യങ്ങളുള്ള കേരളത്തിലെ ലോബിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വത്തിക്കാന്‍റെ സൈറ്റില്‍ നിന്ന് ഈ വിവരം നീക്കം ചെയ്യുകയുണ്ടായി. അതായത് സെന്‍റ് തോമസ് കഥ വീണ്ടും ചോദ്യം ചെയ്യപ്പെടാത്ത ഒരു ചരിത്ര സത്യമായി ഇന്ത്യയില്‍ പ്രചരിപ്പിയ്‌ക്കാന്‍ സാഹചര്യം സൃഷ്ടിച്ചെടുത്തു. കഥയ്‌ക്ക് വിശ്വാസ്യതയേകുവാന്‍ കേരളത്തിലും തമിഴ്നാട്ടിലുമുള്ള പല സ്ഥലനാമങ്ങള്‍, ചെന്നൈയിലെ കപാലീശ്വര ക്ഷേത്രം, സെന്‍റ് തോമസ്സിന്‍റെ ഭൗതിക ശരീരം സൂക്ഷിച്ചിരിയ്‌ക്കുന്നത് എന്നവകാശപ്പെടുന്ന സാന്തോം കത്തീഡ്രല്‍ ഇതെല്ലാം ഈ കഥയില്‍ അനുബന്ധ ഘടകങ്ങളായി വരുന്നു. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം, അല്ലെങ്കില്‍ വേണ്ടത്ര ഗവേഷണം ചെയ്യാന്‍ മെനക്കെടാത്ത ഒരു പ്രൊഫസറെ സംബന്ധിച്ചിടത്തോളം പോലും ഇത് ചരിത്രമാണെന്ന് വിശ്വസിക്കാന്‍ ഇതൊക്കെ ധാരാളം. എന്നാല്‍ ഭാരതത്തില്‍ ആത്മീയ ജീവിതം നയിയ്‌ക്കുന്ന സത്യാന്വേഷിയായ ഒരു കനേഡിയന്‍ – ഈശ്വര്‍ ശരണ്‍ – ഈ വിഷയത്തെ കുറിച്ച് പഠിയ്‌ക്കുകയും, 450 പേജ് വരുന്ന ഒരു പുസ്തകം തന്നെ രചിയ്‌ക്കുകയുമുണ്ടായി. അദ്ദേഹത്തിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത് മൈലാപ്പൂരില്‍ ഉള്‍പ്പെടെ സെന്‍റ് തോമസിന്‍റേതായി വിശ്വസിച്ച് ആരാധിയ്‌ക്കപ്പെടുന്ന അര ഡസനോളം ശവകുടീരങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്തായി വേറെയും ഉണ്ട് എന്നതാണ്. ഇതാണ് സംഘടിത ചരിത്ര കേന്ദ്രീകൃത മതങ്ങള്‍ സ്വന്തം അസ്തിത്വ നിര്‍മ്മിതിയ്‌ക്ക് നല്‍കുന്ന പ്രാധാന്യവും അവലംബിയ്‌ക്കുന്ന രീതികളും.
ഹിന്ദു ചരിത്രപുരുഷന്മാരുടെ കാര്യം വരുമ്പോള്‍ പ്രാചീന ഗ്രന്ഥങ്ങള്‍ പറയുന്നതൊന്നും തന്നെ സ്വീകരിയ്‌ക്കാന്‍ പാടില്ല എന്നൊരു നിലപാട് മാക്സ് മുള്ളരുടെ സ്വാധീന ഫലമായി നമ്മുടെ പണ്ഡിതന്മാരുടെ ഇടയില്‍ വന്നിട്ടുണ്ട്. സാമാന്യ ജനങ്ങളെ പ്രചോദിപ്പിയ്‌ക്കാന്‍ ഉദ്ദേശിച്ച് മഹാത്മാക്കളുടെ ജീവിതങ്ങളെ ആസ്പദമാക്കി ഭക്തകവികള്‍ അതിഭാവുകത്വങ്ങളോടെ കൃതികള്‍ എഴുതിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ അതൊന്നും ഇന്ത്യയില്‍ മാത്രമുള്ള പ്രതിഭാസമല്ല. തങ്ങളുടെ പേരില്‍ അവിശ്വസനീയമായ അത്ഭുതകഥകള്‍ ഉണ്ട് എന്നത് അവരുടെ ചരിത്രപരമായ അസ്തിത്വത്തെ തള്ളിക്കളയാനുള്ള കാരണമാകാന്‍ പാടില്ല. ടീച്ചറുടെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നതു പോലെ ദൗര്‍ഭാഗ്യവശാല്‍ ഹിന്ദു ദിവ്യപുരുഷന്മാരുടെ കാര്യത്തില്‍ അത്തരമൊരു യുക്തി സ്വീകരിയ്‌ക്കുന്നവര്‍ ക്രിസ്തുവിന്‍റെയോ മുഹമ്മദിന്‍റെയോ അത്ഭുതകഥകളില്‍ അതേ യുക്തി ഉപയോഗിയ്‌ക്കുന്നതായോ, അതിന്‍റെ പേരില്‍ അവരുടെ ചരിത്രപരമായ അസ്തിത്വത്തെ തള്ളിക്കളയുന്നതായോ കാണുന്നില്ല. അത്തരം ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടാതിരിയ്‌ക്കാന്‍ കഴിയില്ല.
ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും ലേഖകന്റെ മാത്രം അഭിപ്രായമാണ് . ജനം ടിവിയുടെ അഭിപ്രായമല്ല
















Comments