തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയത് ഇസ്ലാമിക ഭീകരവാദികളെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെഎസ് രാധാകൃഷ്ണൻ. തനിക്ക് ലഭിക്കുന്ന മൂന്നാമത്തെ വധ ഭീഷണിയാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ലൗ ജിഹാദ് ഇൻ ഖുറാൻ’ എന്ന പുസ്തകം എഴുതിയതിനാണ് ആദ്യം തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീകരവാദി ഭീഷണി മുഴക്കിയത്.
ഫോൺ കോൾവിവരങ്ങൾ അടക്കം നൽകി പോലീസിൽ പരാതി നൽകിയിട്ടും യാതൊരു അന്വേഷണ പുരോഗതിയുടെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു പറഞ്ഞാൽ മാത്രമെ തനിക്കെതിരായ വധഭീഷണി അന്വേഷിക്കുകയുള്ളൂ. ഇസ്ലാമിക ഭീകരവാദികളെ നമ്മുടെ ഭരണനേതൃത്വവും പോലീസും ഭയക്കുന്നുണ്ടാകാം. അതുകൊണ്ടാണ് അവർ അന്വേഷിക്കാത്തതെന്നും ബിജെപിക്കാർ ചാകുന്നെങ്കിൽ ചാകട്ടെയെന്നാകാം ആഭ്യന്തര വകുപ്പിന്റെ മനസ്സിലിരുപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാധാകൃഷ്ണന്റെ വിമർശനം. ഈ മാസം 16-ാം തീയതിയാണ് വധഭീഷണി മുഴക്ക് ഫോൺ കോൾ വരുന്നത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. വൃത്തികെട്ട വാക്കുകളുപയോഗിച്ച് സംസാരിച്ചയാൾ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇത് മൂന്നാമത്തെ വധഭീഷണി; ഭീഷണിപ്പെടുത്തിയത് ഇസ്ലാമിക ഭീകരവാദികൾ
ഈ മാസം പതിനാറാം തീയതി പകൽ സമയം കൃത്യം 11:28നാണ് എനിക്കും കുടുംബത്തിനും ഇസ്ലാമിക ഭീകരവാദികളിൽ നിന്നും വധഭീഷണി ഉണ്ടായത്. ‘ Love Jihad in the Quran’ എന്ന പുസ്തകം എഴുതിയതിനാണ് എന്നെയും എന്റെ കുടുംബത്തെയും വധിക്കുമെന്ന് ഭീകരവാദി ഭീഷണി മുഴക്കിയത്. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ് തങ്ങൾ എന്ന് ജോസഫ് മാഷിന്റെ കൈ വെട്ടു സൂചിപ്പിച്ചുകൊണ്ട് ഉദാഹരിക്കുകയും ചെയ്തു. പതിവ് അനുസരിച്ച് ഇക്കുറിയും ഞാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതി കൊടുത്ത ആറ് ദിവസം കഴിഞ്ഞു കൃത്യം രാത്രി 12.14 നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നത് എന്താണെന്ന് ചോദിച്ചുകൊണ്ട് ഫോൺ ചെയ്തു. പരാതി അന്വേഷിക്കാൻ കമ്മീഷണർ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞു. പിന്നെ ഒന്നും ഉണ്ടായിട്ടില്ല.
ചേകന്നൂർ മൗലവിയുടെ ചരമ ദിനത്തിന്റെ അന്ന് “സർവ്വമത സത്യവാദം ഖുർആനിൽ” എന്ന വിഷയത്തെക്കുറിച്ച് സാഹിത്യ പരിഷത്ത് ഹാളിൽ ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിന്റെ പേരിലായിരുന്നു എനിക്കും ചേകന്നൂർ ആരാധകനായ എന്റെ സ്നേഹിതനും ഓരോ ഭീഷണിക്കത്തുകൾ ലഭിച്ചത്. മനോജ് എബ്രഹാം എന്ന ഇന്നത്തെ എഡിജിപിയായിരുന്നു അന്നത്തെ കൊച്ചി കമ്മീഷണർ.
അദ്ദേഹത്തെ നേരിൽ കണ്ട് പരാതി എഴുതി നൽകി. അന്വേഷിക്കാമെന്ന് വളരെ ഗൗരവത്തിൽ പറഞ്ഞു. ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല.
സ്വത്വരാഷ്‌ട്രീയമായിരുന്നു രണ്ടാമത്തെ ഭീഷണിയുടെ കാരണം. ഇന്ത്യയിലെ രാഷ്‌ട്രീയ സംവിധാനത്തിൽ രാഷ്‌ട്രീയ ഇസ്ലാമാണ് ശരിയായ ദിശാബോധമുള്ള പ്രസ്ഥാനമെന്നും, എല്ലാവരും അതിനെ പിന്തുണയ്‌ക്കണമെന്നും അക്കാലത്ത് മാർക്സിസ്റ്റ് പാർട്ടി പ്രചരിപ്പിച്ചിരുന്നു. ലോകമാകെ ഇസ്ലാമിക ഭരണം വരണമെന്നാണ് രാഷ്‌ട്രീയ ഇസ്ലാമിന്റെ തത്വചിന്തയുടെ കാതൽ. മുസ്ലിം ചെറുപ്പക്കാർ ഇതിൽ ആകൃഷ്ടരായി. അങ്ങനെ മാർക്സിസ്റ്റ് പാർട്ടിയിലെത്തിയ പല സിമി നേതാക്കളും ഇന്ന് മാർക്സിസ്റ്റ് പാർട്ടി നേതാക്കളാണ്. അക്കാലത്ത്, ഞാൻ അതിനെതിരെ എഴുതുകയും പറയുകയും ചെയ്തിരുന്നു.
ആ പ്രകോപനത്തിന്റെ പേരിൽ എന്നെയും എന്റെ മക്കളേയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഞാൻ അന്ന് വൈസ് ചാൻസലർ ആയിരുന്നത് കൊണ്ട് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണൻ എനിക്കും മക്കൾക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തി. എന്റെ മക്കൾ അന്ന് വിദ്യാർഥികളായിരുന്നു. പോലീസിന്റെ ഇടപെടൽ കോളേജ് അധികാരികൾക്ക് അലോസരമായിരുന്നതുകൊണ്ട് എന്റെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങി പോകുന്ന അവസ്ഥ വരെ ഉണ്ടായി.
ഈ സംഭവങ്ങളിലൊന്നും കൃത്യമായ ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത. ഇസ്ലാമിക ഭീകരവാദികളെ നമ്മുടെ ഭരണനേതൃത്വവും പോലീസും ഭയക്കുന്നുണ്ടാകാം. അതുകൊണ്ടാണ് അവർ അന്വേഷിക്കാത്തതും. ഞാൻ പി എസ് സി ചെയർമാനായിരിക്കുമ്പോൾ അന്ന് ജയിൽ വകുപ്പിൽ ഉണ്ടായിരുന്ന മനോജ് എബ്രഹാം എന്നെ കാണാൻ വന്നതും ഓർക്കുന്നു. ഞാൻ പരാതി നൽകിയ കാര്യം അന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു.
അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെല്ലാം രാഷ്‌ട്രീയ തീവ്രവാദികൾക്കും മത ഭീകരവാദികൾക്കുമായി സംവരണം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന പ്രത്യേക അവകാശങ്ങളാണ്. ഒരു ചാനലിലെ വാർത്താവിതരണക്കാരി പറഞ്ഞതുപോലെ ബിജെപിക്കാർ കൊല്ലപ്പെടുന്നത് റിപ്പോർട്ട് ചെയ്യലല്ല അവരുടെ പണി. അതുകൊണ്ടാകാം എന്റെ നേരെ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഭീഷണിയെക്കുറിച്ച് പോലീസ് അന്വേഷിക്കാത്തതും. ബിജെപിക്കാർ ചാകുന്നെങ്കിൽ ചാകട്ടെ എന്നാകാം ആഭ്യന്തര വകുപ്പിന്റെ മനസ്സിലിരുപ്പ്. മനമറിഞ്ഞ് മാത്രം മിണ്ടുന്ന നമ്മുടെ മാനവികവാദികൾ പിണറായിയുടെ ഇംഗിതം അറിഞ്ഞേ വായ് തുറക്കൂ.
(ഡോ കെ. എസ്. രാധാകൃഷ്ണൻ)
ഇത് മൂന്നാമത്തെ വധഭീഷണി; ഭീഷണിപ്പെടുത്തിയത് ഇസ്ലാമിക ഭീകരവാദികൾ ഈ മാസം പതിനാറാം തീയതി പകൽ സമയം കൃത്യം 11:28നാണ്…
Posted by Dr K S Radhakrishnan on Tuesday, July 27, 2021
















Comments