തൃശൂർ : വനിതാ ബാങ്ക് മാനേജരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്ത ഡിസിസി ജനറൽ സെക്രട്ടറിയ്‌ക്കെതിരെ കേസ്. കോൺഗ്രസ് നേതാവായ ടി എ ആന്റോയ്‌ക്കെതിരെയാണ് ചാലക്കുടി പോലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജരായ സുഷമയെയാണ് ഇയാൾ ആക്രമിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സഹകരണ ബാങ്കിന്റെ ചാലക്കുടി ബ്രാഞ്ച് മാനേജരായ സുഷമ വായ്പ തിരിച്ചടവിന്റെ കാര്യത്തിനായാണ് ആന്റോയുടെ വീട്ടിലെത്തിയത്. കൂടെ പ്യൂണും ഉണ്ടായിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുമായി പ്രശ്‌നമുണ്ടായിരുന്നതിനാൽ സുഷമ വീട്ടിലേയ്‌ക്ക് പോയില്ല. പകരം പ്യൂണിനെ വിവരം അറിയിക്കാൻ അയച്ചു.
എന്നാൽ വീട്ടിൽ നിന്നും പുറത്തേയ്‌ക്കിറങ്ങി വന്ന ആന്റോ അസഭ്യം പറയുകയായിരുന്നു എന്ന് സുഷമ പറഞ്ഞു. കയ്യിൽ പിടിച്ച് തിരിക്കുകയും തടയാൻ ചെന്ന ഡ്രൈവറെയും പ്യൂണിനേയും മർദ്ദിക്കുകയും ചെയ്തു. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുമെന്ന് ആന്റോ ഭീഷണിപ്പെടുത്തിയതായും സുഷമ പറഞ്ഞു.
ഇയാൾ ആുധമെടുക്കാൻ വീട്ടിലേയ്‌ക്ക് പോയ സമയത്താണ് അവിടെ നിന്നും രക്ഷപ്പെട്ടത് എന്നും സുഷമ കൂട്ടിച്ചേർത്തു. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു ഇവർ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് ചാലക്കുടി പോലീസ് അറിയിച്ചു.
Comments