ന്യൂഡൽഹി : ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിച്ചത് രാജീവ് ഗാന്ധിയാണെന്ന് കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷ്. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദിന്റെ പേരു നൽകിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ്. ഈ പേരുമാറ്റം നിർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾക്കും കായിക മേഖലയ്‌ക്കും പ്രചോദനം നൽകിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സർക്കാരിന്റെ കാവിവത്കരണത്തിന്റെ ഭാഗമാണ് ഈ പേരുമാറ്റമെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരു നൽകാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. കാലങ്ങളായി നിരവധി കായിക താരങ്ങളും പ്രമുഖരും ഇതാവശ്യപ്പെടുന്നുണ്ട്. ആവശ്യം അംഗീകരിച്ചു കൊണ്ടാണ് പേരുമാറ്റുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ- വനിത ഹോക്കി ടീമുകൾ കാഴ്‌ച്ച വച്ച ഉജ്ജ്വല പ്രകടനത്തിന്റെ സാഹചര്യത്തിലാണ് പേരുമാറ്റം.
Comments