കാബൂൾ: അഫ്ഗാനിസ്താനിലെ ഫറ പ്രവിശ്യയും പിടിച്ചെടുത്ത് താലിബാൻ ഭീകരർ. താലിബാൻ അധീനതയിലാകുന്ന ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് ഫറ. ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയാണിത്. ഫറയുടെ പോലീസ് ആസ്ഥാനവും ഗവർണറുടെ ഓഫീസ് വളപ്പും ഉൾപ്പെടെ ഭീകരരുടെ അധീനതതയിലാണ്.
ഏതാനും ആഴ്ചകളായി താലിബാൻ തീവ്രവാദികളുടെ കയ്യേറ്റവും ആക്രണവും അഫ്ഗാനിസ്താ
നിൽ രൂക്ഷമാണ്. ഇതിന്റെ ഭാഗമായി ഭീകരരും സുരക്ഷാ സേനയും തമ്മിൽ നിരവധി തവണയാണ് ഏറ്റുമുട്ടിയത്. അഫ്ഗാന്റെ 65% ഭൂപ്രദേശവും താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
11 അഫ്ഗാൻ പ്രവിശ്യാ തലസ്ഥാനങ്ങൾ കൈക്കലാക്കുമെന്നാണ് താലിബാന്റെ ഭീഷണി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 60,000ത്തോളം കുടുംബങ്ങളെയാണ് സുരക്ഷ കണക്കിലെടുത്ത് മാറ്റിപാർപ്പിച്ചത്. ഇറാനിലേക്ക് പലായനം ചെയ്തവരും നിരവധിയാണ്. രാജ്യത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികളെടുത്തിരുന്നു. യുഎസ്, ബ്രിട്ടീഷ് പൗരന്മാരെയും അതത് രാജ്യങ്ങൾ തിരികെയെത്തിച്ചു.















