ശ്രീനഗർ: ജമ്മുകശ്മീരിൽ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം നടത്തിയ സംഭവത്തിൽ നാല് വയസുകാരൻ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരും കുടുംബാംഗങ്ങളാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് കുമാർ അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് രജൗരിയിലെ ഖാണ്ഡ്‌ലി പ്രദേശത്ത് ബിജെപി പ്രവർത്തകനായ ജസ്ബിർ സിംഗിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭാഗമായ പി.എ.എഫ്.എഫ് (പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ആക്രമണമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരിൽ സുരക്ഷ ശക്തമാക്കിയതിനിടെയാണ് ആക്രമണം.
കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനും ഭാര്യയും വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബാക്രമണമുണ്ടായത്. കശ്മീരിൽ തുടർക്കഥയാകുന്ന ഇത്തരം സംഭവങ്ങളുടെ പിന്നിൽ പാകിസ്താനാണെന്ന് കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന ആരോപിച്ചു.
Comments