ബെംഗളൂരു: രാജ്യത്തെ നടുക്കിയ മൈസൂർ കൂട്ട ബലാത്സംഗക്കേസിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക്. സംഭവ ശേഷം കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. ഇവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ലെന്നാണ് വിവരം. ഒരു തമിഴ്‌നാട് സ്വദേശിയും കേസിൽ ഉൾപ്പെട്ടതായി പോലീസിന് സംശയമുണ്ട്. ഇവര്‍ നാല് പേരും പെണ്‍കുട്ടി പഠിക്കുന്ന അതേ കോളജിലെ വിദ്യാര്‍ത്ഥികളാണ്.
കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രക്കൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് കേസന്വേഷണത്തിൽ നിർണായകമായ വെളിപ്പെടുത്തൽ ഐജി നടത്തിയത്. സംഭവത്തിൽ മുപ്പതിലധികം പ്രദേശവാസികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികൾ നാട്ടുകാരായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും പ്രദേശവാസികൾക്ക് പങ്കില്ലെന്ന സൂചനകൾ പോലീസിന് ലഭിച്ചു.
പിന്നീട് സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പ്രദേശത്ത് സംഭവസമയത്ത് ആക്ടീവായിരുന്ന സിം കാർഡുകൾ കേന്ദ്രീകരിച്ച അന്വേഷണം പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരിലേക്ക് നയിച്ചു. ഇതിൽ നിന്നാണ് മൂന്ന് മലയാളി വിദ്യാർത്ഥികളിലേക്കും തമിഴ്‌നാട് സ്വദേശിയിലേക്കും പോലീസെത്തിയത്. ഇവർ മൈസൂർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്. കോളജിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവശേഷം ഇവരെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. കേസിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് ഐജി അറിയിച്ചു.
















Comments