കോട്ടയം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ വിലക്കി കെപിസിസി. ഡിസിസി പട്ടിക അടക്കം പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നേതാക്കൾക്ക് നിർദ്ദേശം നൽകി. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാദ്ധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡിസിസി പട്ടികയിൽ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്കടക്കം നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം 14 ജില്ലകളിലേയും ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ വലിയ അഭിപ്രായ വ്യത്യാസങ്ങളാണ് ഉടലെടുത്തത്.
ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. ഈ വാദം തള്ളി സുധാകരനും കെ. മുരളീധരനും പരസ്പര വിമർശനവുമായി രംഗത്തെത്തി. വിശാല അടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് പട്ടിക തയ്യാറാക്കിയത്. തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് അവകാശപ്പെടുന്നില്ലെന്നും പോരായ്മകൾ പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
Comments