ന്യൂഡൽഹി: വനിതാ കേഡറ്റുമാരുടെ പ്രവേശനത്തിനായി നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പരീക്ഷാർത്ഥികൾക്ക് അടുത്ത വർഷം മെയ് മുതൽ അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വനിതാ പ്രവേശനം സുഗമമാക്കുന്നതിനായി വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചതായും കേന്ദ്രം വ്യക്തമാക്കി.
വനിതാ പ്രവേശനത്തിന് മുന്നോടിയായി അവരുടെ പരിശീലനത്തിന് ആവശ്യമായ സംവിധാനങ്ങളും, പുതുക്കിയ മെഡിക്കൽ മാനദണ്ഡങ്ങളും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രം സജ്ജമാക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറ്റോർണി ജനറൽ ക്യാപ്റ്റൻ ശന്തനു ശർമ്മയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
പുരുഷന്മാരുടെ പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങൾക്ക് പുറമെ വനിതാ പ്രവേശനത്തിനാവശ്യമായ മാർഗരേഖ തയ്യാറാക്കുന്നുണ്ട്. വൈദ്യ പരിശോധനയിൽ യോഗ്യരായ പരീക്ഷാർത്ഥികൾക്ക് മാത്രമേ പ്രവേശനാനുമതിയുള്ളു. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും വൈകാതെ പുറത്തിറക്കും.
വനിതാ കേഡറ്റുമാരുടെ ഭാവിക്കായി അവർക്ക് സമഗ്രമായ പരിശീലനം നൽകണം. അനുയോജ്യമായ പരിശീലനത്തിലൂടെ വനിതകൾക്ക് സായുധ സേനയിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ സാധിക്കുമെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു.
ഈ മാസമാണ് എൻഡിഎയിലും നേവൽ അക്കാദമിയിലും വനിതകൾക്ക് പ്രവേശനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സൈനിക വിഭാഗത്തിലെ ലിംഗ വിവേചനം നിർത്തലാക്കാൻ ഇന്ത്യൻ സേനയാണ് ഇക്കാര്യം അറിയിച്ചത്. ചരിത്ര പരമായ ഈ തീരുമാനത്തെ സുപ്രീം കോടതി സ്വാഗതം ചെയ്തിരുന്നു. തുടർന്ന് പ്രവേശനത്തിനാവശ്യമായ മാർഗരേഖ തയ്യാറാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ സൈനിക സ്‌കൂളിലും പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
Comments