ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുള്ള സംസ്ഥാനമാണ് അസം. കാസിരംഗ, മാനസ് ദേശീയോദ്യാനങ്ങളിലായി 2,600ഓളം കാണ്ടാമൃഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ലോക കാണ്ടാമൃഗദിനത്തിൽ ഒരു അസാധാരണ നടപടിയിലൂടെ അസം ലോകത്തെ ഞെട്ടിച്ചു. മൃഗവേട്ടക്കാരിൽ നിന്ന് പലപ്പോഴായി പിടിച്ചെടുത്ത 2479 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ കൊമ്പുകളാണ് സർക്കാർ നേരിട്ട് അഗ്‌നിക്കിരയാക്കിയത്. മൃഗങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് നടത്തിയ ഈ നീക്കം.
കാസിരംഗ ദേശീയോദ്യാനത്തിൽ തയ്യാറാക്കിയ ആറ് ഭീമൻ ഗ്യാസ് ഫർണസുകളിലാണ് 2479
കൊമ്പുകൾ അഗ്‌നിക്കിരയാക്കിയത്. കൊമ്പുകളെ കുറിച്ച് നിലനിൽക്കുന്ന മിഥ്യാധാരണകളെ ഇല്ലാതാക്കുകയും ഇവയ്‌ക്ക് യാതൊരു വിലയുമില്ലെന്ന് വേട്ടക്കാരെയും കച്ചവടക്കാരെയും ബോധ്യപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം.
പ്രായാധിക്യത്തെ തുടർന്നോ ശാരീരിക അസ്വസ്ഥതകൾ മൂലമോ വേട്ടയാടപ്പെട്ടോ കാണ്ടാമൃഗങ്ങൾ ചത്താൽ അവയുടെ കൊമ്പും മുടിയും ശേഖരിച്ച് ട്രഷറിയിൽ സൂക്ഷിക്കുന്ന രീതിയുണ്ടായിരുന്നു അസമിൽ. ദശാബ്ദങ്ങളായി ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന 2,479 കൊമ്പുകളാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പൊതുചടങ്ങിൽ അഗ്‌നിക്കിരയായത്.
2,623 കൊമ്പുകളാണ് ട്രഷറിയിൽ സൂക്ഷിച്ചിരുന്നത്. അക്കാദമിക് ആവശ്യങ്ങൾക്കായി 94 എണ്ണവും കോടതി നടപടികൾക്കായി 50 കൊമ്പുകളും മാറ്റിവെച്ച ശേഷിക്കുന്നവയാണ് കത്തിച്ചത്. ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമായ രണ്ട് കൊമ്പുകൾ ഗുവാഹത്തി, ബോകഖാട്ട് ട്രഷറികളിലായി പ്രദർശിപ്പിച്ചിട്ടുണ്ട്. കാണ്ടാമൃഗം ജീവിച്ചിരിക്കവേ അവയുടെ കൊമ്പ് മുറിയുകയോ പൊട്ടുകയോ ചെയ്താൽ പുതിയത് മുളയ്‌ക്കില്ലെന്ന് ശാസ്ത്രലോകം പറയുന്നു. കിലോയ്‌ക്ക് 65,000 ഡോളർ വരെ ഇതിന് വിലയിടാറുണ്ടെന്നാണ് വിവരം.
കാണ്ടാമൃഗ കൊമ്പുകൾ കൈവശം വെയ്‌ക്കുന്നത് സംബന്ധിച്ച് വ്യത്യസ്തങ്ങളായ മിത്തുകളാണ് പല രാജ്യങ്ങളിലും നിലനിൽക്കുന്നത്. അർബുദം പോലുള്ള മഹാരോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന പരമ്പരാഗത രീതി ചൈനയിൽ ഇപ്പോഴും സജീവമാണ്. കൊമ്പ് പൊടിച്ച് ഭസ്മമാക്കി വെള്ളത്തിൽ കലക്കി കുടിച്ചാൽ പനി, വാതരോഗം, സന്ധിവാതം എന്നിവ മാറുമെന്നും കരുതുന്നവരുണ്ട്. അതേസമയം വിയറ്റ്നാമിലെത്തിയാൽ സമൂഹത്തിലെ ഉയർന്ന സ്ഥാനം സൂചിപ്പിക്കുന്ന ചിഹ്നമാണ് കാണ്ടാമൃഗ കൊമ്പുകൾ. ഇതെല്ലാം കൊണ്ടുതന്നെ ആഗോളവിപണിയിൽ കാണ്ടാമൃഗ കൊമ്പുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
ഇത്തരം വിശ്വാസങ്ങൾ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നതിലേക്ക് നയിച്ചുവെന്നതും മറ്റൊരു യാഥാർത്ഥ്യം. അശാസ്ത്രീയമായ നിരവധി കെട്ടുകഥകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവയ്‌ക്കെതിരെയുള്ള ബോധവത്കരണം കൂടിയായിരുന്നു കൊമ്പുകൾ കൂട്ടമായി കത്തിക്കാനുളള സർക്കാരിന്റെ അപൂർവ തീരുമാനം.















Comments