ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ നടന്ന ബോംബാക്രമണത്തിൽ അതിർത്തി സംരക്ഷണ സൈനികരായ നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികൾ ഐഇഡി ആക്രമണം നടത്തുകയായിരുന്നു. പാക് നിരോധിത സേനയായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ബലൂചിസ്താൻ പ്രവിശ്യയിലെ ഹർണായ് ജില്ലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. സഫർ ബാശ് പ്രദേശത്ത് അതിർത്തി സൈനിക സംഘം പട്രോളിങ് നടത്തുകയായിരുന്നു. അതിനിടെയാണ് ആക്രമണം. ഹുസൈൻ റെഹ്മത്ത്, മുഹമ്മദ് സലീം, മജീദ് ഫരീദ്, സക്കീർ എന്നീ സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്യാപ്റ്റൻ ഒവൈസ്, ലെഫ്റ്റനന്റ് ലഖ്മാൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബലൂചിസ്താനിലെ അവാരൻ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ച സമാന രീതിയിൽ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments