ആലപ്പുഴ: പാർട്ടിക്ക് സ്വാധീനമുളള സ്ഥാപനങ്ങളിൽ സിപിഎം നേതാക്കളുടെ ബന്ധുക്കളെ അനർഹമായി നിയമിക്കുന്നത് തുടരുന്നു. സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറി ആർ നാസറിന്റ ഭാര്യയുടെയും മകന്റെയും നിയമനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
കയർഫെഡിൽനിന്നു വിരമിച്ച നാസരിന്റെ ഭാര്യക്കു പുനർനിയമനം നൽകിയത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് മകന്റെ നിയമനവും ജില്ലാ സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്നത്. നാസറിന്റെ മകൻ ഗവ. സർവന്റ്‌സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണു നിയമനം നേടിയത്.
ഏറ്റവും ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതർക്കാണ് ഗവ. സർവന്റ്‌സ് ബാങ്കിൽ നിയനം നൽകിയിരുന്നത്. കെഎസ്ടിഎ, കെജിഒഎ, എൻജിഒ യൂണിയൻ എന്നിങ്ങനെയുള്ള സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കു പ്രാമുഖ്യമുള്ളതാണ് ഗവ. സർവന്റ്‌സ് ബാങ്ക്.
ഇവിടേക്കുള്ള ഒഴിവിൽ അപേക്ഷ ക്ഷണിച്ചപ്പോൾ നാസറിന്റെ മകനും നൽകിയിരുന്നു. പരീക്ഷയെഴുതി നിയമനം നേടുകയുംചെയ്തു. കയർഫെഡിൽ വിരമിച്ചശേഷം പഴ്‌സണൽ അസിസ്റ്ററന്റായാണ് സെക്രട്ടറിയുടെ ഭാര്യക്ക് ജോലി നൽകിയത്. വിരമിച്ചയാളെ പുനർനിയമിക്കരുതെന്ന സഹകരണചട്ടവും മറികടന്നാണു നിയമനം.
രക്തസാക്ഷികളുടെ ആശ്രിതർ, പാർട്ടിക്കുവേണ്ടിയുള്ള സമരത്തിൽ ജയിലിലായവരുടെ ആശ്രിതർ എന്നിവർക്കും പാർട്ടിയിലെ പൂർണസമയ പ്രവർത്തകർക്കുമാണു നിയമനങ്ങളിൽ പ്രാമുഖ്യം കൊടുക്കുന്നതെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.
ഒരു വീട്ടിൽ ഒരാൾക്കെന്ന നിയമനമാണ് പാർട്ടിയുടെ നിർദേശം. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ജില്ലാസെക്രട്ടറിയുടെ വീട്ടിലേക്കു രണ്ടുനിയമനം വന്നുചേർന്നതാണു കിട്ടിയതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്.
എന്നാൽ ടെസ്റ്റ് പാസായാണു മകൻ നിയമനം നേടിയതെന്നാണ് നാസറിന്റെ ന്യായീകരണം. അവൻ ജില്ലാസെക്രട്ടറിയുടെ മകനായിപ്പോയത് തെറ്റാണോ. ഡിഗ്രി വിദ്യാഭ്യാസമുള്ള അവനുകിട്ടിയ ഒരു ചെറിയജോലി മാത്രമാണത്. അതിൽ ക്രമവിരുദ്ധമായി ഒന്നുംനടന്നിട്ടില്ലെന്നും ആർ നാസർ പറഞ്ഞു.
അതേസമയം സിപിഎം സമ്മേളനങ്ങളിൽ നാസറിന്റെ എതിരാളികൾ ഇത് ചർച്ചയാക്കുന്നുണ്ട്. പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായാണ് അനധികൃത നിയമനങ്ങളെ കുറിച്ചുളള ചർച്ച പുറത്തായതെന്നും സൂചനയുണ്ട്.
Comments