വാഷിംഗ്ടൺ : കൊറോണയുദ്ധത്തിൽ മറ്റൊരു നാഴികകല്ലിന് സാക്ഷിയാവാൻ ഒരുങ്ങുകയാണ് ലോകം. മെർക്ക് ആൻഡ് കോ ഇൻകോർപ്പറേഷന്റെ മരുന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചു.
കൊറോണ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മെർക്കിന്റെ മരുന്നുകൾ വിജയകരമാണെന്ന്് മുൻപ് പഠനങ്ങൾ വന്നിരുന്നു. മരുന്ന് കൊറോണ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയും മരണനിരക്ക് കുറച്ചുവെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.
മരുന്ന് സ്വീകരിച്ച അമേരിക്കയിലെയും വിദേശത്തുമുള്ള 775 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരുടെ ഡാറ്റ വിശകലനം ചെയ്താണ് കമ്പനി ഈ അനുമാനത്തിലേക്കെത്തിയത്. പഠനത്തിൽ കൊറോണ ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കി.
നിലവിൽ മരുന്നിന് സാരമായ പാർശ്വഫലങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.മരുന്നുകൾ വിജയകരമായതായി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ സംഘടനകളുടെ അഗീകാരം നേടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മരുന്ന് നിർമ്മാതാവ് ഇ.മെർക്ക് കെ ജി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി എഫ്ഡിഎയെ സമീപിച്ചത്.
അംഗീകാരം ലഭിച്ചാൽ കൊറോണയ്ക്കുള്ള ആദ്യ ആന്റി വൈറൽ മരുന്നാകും മെർക്ക് നിർമ്മിക്കുന്ന മോൾനുപിരാവിർ എന്ന മരുന്ന്. അഞ്ചു ദിവസം തുടർച്ചയായി സ്വീകരിക്കേണ്ടതാണ് മെർക്ക് മരുന്ന്. ദിവസത്തിൽ നാല് വീതം രണ്ട് നേരം മരുന്ന് കഴിക്കാനാണ് കമ്പനി നിർദേശം.
അതേസമയം ഫൈസർ, റോച്ചെ, അറ്റേ തുടങ്ങിയ മരുന്ന് നിർമ്മാണ കമ്പനികൾ വികസിപ്പിക്കുന്ന കൊറോണ ഓറൽ മരുന്നുകളുടെ പരീക്ഷണ ഫലങ്ങൾ വരും മാസങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
വാക്‌സിനോടൊപ്പം കൊറോണ മരുന്നുകളും ചികിത്സയ്‌ക്കായി ലഭ്യമാകുന്നതോടെ കൊറോണ പ്രതിരോധം എളുപ്പമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ കണക്ക് കൂട്ടുന്നത്.
















Comments