കൊല്ലം : ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്. നിയമപരമായ ബാദ്ധ്യതയാണ് താൻ നിറവേറ്റുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തെയും പ്രോസിക്യൂട്ടർ അഭിനന്ദിച്ചു.
ഉത്രവധക്കേസിൽ പ്രതി സൂരജ് പരമാവധി ശിക്ഷ അർഹിക്കുന്നുണ്ട്. താൻ ഇതുവരെ ഒരു കേസിലും വധശിക്ഷയ്‌ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഇതാദ്യമായാണ് കോടതിയിൽ അത്തരമൊരു കാര്യം ആവശ്യപ്പെടുന്നത്. സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തിൽ ആദ്യമായാണ് താൻ പരിചയപ്പെടുന്നത് എന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
വൈകാരികതയ്‌ക്കപ്പുറം നിയമപരമായ ഒരു ബാദ്ധ്യത കൂടി തനിക്ക് ഈ കേസിലുണ്ട്. വധശിക്ഷയുടെ ശരി തെറ്റുകളക്കുറിച്ചുള്ള വ്യക്തിപരമായ ഒരു അഭിപ്രായങ്ങളും ഇതിലില്ലെന്നും സമൂഹത്തിന്റെ കളക്ടീവ് ആയിട്ടുളള ആവശ്യം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഉത്ര വധക്കേസിൽ പോലീസിന്റെ അന്വേഷണ രീതി തുടക്കം മുതൽ മികച്ചതാണ്. വളരെ സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണ് അന്വേഷണം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം മോശമാണെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്ര കേസിൽ അന്തിമ വിധി പറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇക്കാര്യം അറിയിച്ചത്. മൂർഖൻ പാമ്പിനക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്‌ക്ക് ശിക്ഷ ലഭിക്കാൻ പോകുന്ന ആദ്യത്തെ കേസ് കൂടിയാണിത്. നേരത്തെ ഇത്തരത്തിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവം കാരണം പ്രതികളെ വെറുതെ വിടുകയായിരുന്നു.
















Comments