കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കള്ളപ്പണമെന്ന പരാതിയിൽ ഇ.ഡി അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം കഴിഞ്ഞ് കേസ് രജിസ്റ്റർ ചെയ്തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24പേർ കേസിൽ പ്രതികളാണ്. ഇതിന് പുറമെ ഭൂമി വിൽപനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിൽ ഉണ്ട്. ആധാരം വിലകുറച്ചു കാണിച്ചു കോടികളുടെ ഇടപാടാണ് ഭൂമി വില്പനയിൽ നടത്തിയതെന്ന് ഇ.ഡി പറയുന്നു. നികുതി വെട്ടിപ്പിന് ആദായനികുതി വകുപ്പ് സഭയ്‌ക്ക് 6.5കോടി പിഴ ഇട്ടിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാർക്ക് ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
സഭ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം നടത്തുക. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് റവന്യു സംഘം അന്വേഷണം ആരംഭിച്ചത്. സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവും ഹൈക്കോടതി ശരിവച്ചിരുന്നു.
ആദായ നികുതി വകുപ്പ് അന്വേഷണത്തിന്റെ ഭാഗമായി കർദ്ദിനാൾ മാർ ആലഞ്ചേരിയെ രണ്ട് മാസം മുൻപ് ചോദ്യം ചെയ്തിരുന്നു. സഭ വിറ്റ ഭൂമിയുടെ വിവരങ്ങൾ, എത്ര രൂപയ്‌ക്കാണ് ഇടപാട് നടത്തിയത്, ഭൂമി ഇടപാട് സംബന്ധിച്ച കണക്കിലെ പൊരുത്തക്കേടുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. ഇടനിലക്കാരൻ സാജു വർഗീസിനും ഭൂമി ഇടപാടിൽ കണക്കിൽ പെടാത്ത പണം ലഭിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
















Comments