കറാച്ചി: മാദ്ധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നത് ലോകശ്രദ്ധയിലെത്തിക്കാൻ പാകിസ്താനിൽ വെബ്‌സൈറ്റ്. രണ്ടു ഡസനിലധികം മാദ്ധ്യമപ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പാകിസ്താനിൽ വെബ്‌സൈറ്റ് ഉണ്ടാക്കിയത്. ആഗോളതലത്തിൽ മനുഷ്യാവകാശ സംഘടനകളാണ് പാകിസ്താനിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്നത് കൊടുംക്രൂരതകളാണെന്ന വിവരം പ്രചരിപ്പിക്കുന്നത്.
എഡിറ്റേഴ്‌സ് ഫോർ സേഫ്റ്റി, പാകിസ്താൻ പ്രസ്സ് ഫൗണ്ടേഷൻ, മീഡിയാ മാറ്റേഴ്‌സ് ഫോർ ഡെമോക്രസി എന്നീ സംഘടനകൾ സംയുക്തമായാണ് വെബ്‌സൈറ്റ് നിർമ്മിച്ചിരിക്കുന്നത്. ആഗോള തലത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഓർമ്മിക്കുന്ന ദിനമായ നവംബർ 2നാണ് കറാച്ചിയിൽ വെബ് സൈറ്റ് ഉദ്ഘാടനം നടന്നത്. 2002ന് ശേഷം മാത്രം 72 മാദ്ധ്യമപ്രവർത്തകരാണ് പാകിസ്താനിൽ കൊല്ലപ്പെട്ടത്.
വെബ് സൈറ്റിൽ ഇന്നേവരെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടന്ന എല്ലാ ആക്രമണങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.മാദ്ധ്യമ പ്രവർത്തനം ഒരു പൗരന്റെ സ്വാതന്ത്ര്യമാണ്. അതിനെതിരെ നടക്കുന്ന ഏതു നീക്കവും മനുഷ്യത്വ വിരുദ്ധവും ഭരണഘടനാവിരുദ്ധവും ആഗോള തലത്തിൽ അപലപിക്കപ്പെടേണ്ടതുമാണെന്നും എഡിറ്റേഴ്‌സ് ഫോർ സേഫ്റ്റി പ്രതിനിധികൾ പറഞ്ഞു. ഭീകരർ തട്ടിക്കൊണ്ടുപോകുന്ന മാദ്ധ്യമപ്രവർത്തകരെ വിട്ടുകിട്ടുന്നതിൽ പോലും ഭരണകൂടം ഇടപെടുന്നില്ലെന്നും മാദ്ധ്യമപ്രതിനിധികൾ ആരോപിച്ചു.
















Comments