കൊച്ചി: കോൺഗ്രസിന്റെ ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ രണ്ടാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്. നേരത്തെ വൈറ്റില സ്വദേശി ജോസഫിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
എഫ്‌ഐആർ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ആക്രമണത്തിൽ കാറിന് സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചമുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഴിതടയൽ സമയത്തിനെതിരെ 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വൈറ്റില- ഇടപ്പളളി ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരം ചോദ്യം ചെയ്തതിനെ തുടർന്നാണ് നടൻ ജോജു ജോർജിനെതിരെയും വാഹനത്തിന് നേരെയും ആക്രമണമുണ്ടായത്. വൈറ്റില ഫ്ളൈ ഓവറിന് സമീപമായിരുന്നു ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുളള സമരം. വാഹനം റോഡിൽ കുടങ്ങിയതോടെ മറ്റ് യാത്രക്കാർക്കൊപ്പം ജോജുവും സമരത്തെ ചോദ്യം ചെയ്യുകയായിരുന്നു.
കല്ലുകൊണ്ട് വാഹനത്തിന്റെ പിന്നിലെ ചില്ല് തകർക്കുകയും വാഹനത്തിന് കേടുപാടുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് മുൻ മേയർ ടോണി ചമ്മിണി അടക്കമുളളവർക്കെതിരെ സംഭവത്തിൽ ജോജു പരാതി നൽകിയിരുന്നു.
















Comments