സുകുമാര കുറുപ്പ് വീണ്ടും കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. അതോടെ കുറുപ്പിനെ കുറിച്ചുളള കഥകളും സജീവമായി. സുകുമാര കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്നും, മരിച്ചെന്നും, വിദേശത്തുണ്ടെന്നും തുടങ്ങി പല അപസർപക കഥകളും വീണ്ടും മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും നിറയുന്നു. എന്നാൽ ഗോപാലകൃഷ്ണകുറുപ്പ് എന്ന സുകുമാരക്കുറുപ്പ് മരിച്ചുവെന്ന് ഉറപ്പിച്ച് പറയുകയാണ് അക്കാലത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്. അദ്ദേഹം ചാക്കോ വധം നടന്ന കാലത്ത് ചെങ്ങന്നൂർ സിഐയും പിന്നീട് എസ്പിയായും വിരമിച്ച ഉദ്യോഗസ്ഥനാണ്. സുകുമാരകുറുപ്പിന്റെ കേസ്ഡയറി താൻ 1992ൽ അവസാനിപ്പിച്ചതായും മുൻ എസ്പി വ്യക്തമാക്കുന്നു.
യുക്തിസഹമായ കാര്യങ്ങൾ നിരത്തിയാണ് അദ്ദേഹം പിടികിട്ടാപ്പുളളിയായ കുറുപ്പ് മരിച്ചുവെന്ന് ഉറപ്പിച്ച് പറയുന്നത്. 1989ൽ നവംബറിൽ ചെങ്ങന്നൂർ സ്വദേശിനിയായ നേഴ്സ് എഴുതിയ കത്താണ് വഴിത്തിരിവായത്. ബീഹാറിലെ ധൻബാദിന് സമീപമുളള ചാടി എന്ന പട്ടണത്തിലെ ആശുപത്രിയിൽ നേഴ്സ് ആയിരുന്ന രാധാമണിയാണ് കത്തെഴുതിയത്. താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കുറുപ്പ് ചികിത്സയ്‌ക്ക് എത്തിയെന്നായിരുന്നു കത്തിലെ ഉളളടക്കം. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അവിടേക്ക് യാത്ര തിരിച്ചു.
ചാടിയിലെ ആശുപത്രിയിൽ എത്തുബോൾ കുറുപ്പ് കടുത്ത ഹൃദ്രോഗിയായിരുന്നു. കാഷായ വസ്ത്രധാരിയായ അയാൾ പി ജെ ജോഷി എന്ന പേരാണ് നൽകിയിരുന്നത്. രോഗം കാരണം വളരെ അവശനായിരുന്നു. പൂനെയിലുളള മേൽവിലാസമാണ് പറഞ്ഞത്. കൈയിൽ പണവുമുണ്ടായിരുന്നില്ല. കുറുപ്പിനെ പരിശോധിച്ച അവിടത്തെ ഡോക്ടർ, ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ.മാത്തൂറിനെ കാണാൻ നിർദേശിച്ചു.
അവിടെ നിന്ന് കുറുപ്പ് കത്തുമായി ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ആശുപത്രിലെത്തി ഡോ. മാത്തൂറിനെ കണ്ടു. അവിടെ ചികിത്സയിൽ കുറച്ച് ദിവസം കിടന്നു. ആശുപത്രിയിൽ ചെറിയനാടുകാരിയായ രത്നമ്മ എന്ന നേഴ്സ് ഉണ്ടായിരുന്നു. നേഴ്സിന് കണ്ട മാത്രയിൽ തന്നെ ജോഷിക്ക്, സുകുമാരകുറുപ്പുമായി സാമ്യം തോന്നി. അതോടെ അയാളെ നിരീക്ഷിക്കാൻ തുടങ്ങി. ഹിന്ദിയാണ് സംസാരിച്ചിരുന്നതെങ്കിലും മലയാളത്തിന്റ ചുവയുണ്ടായിരുന്നു. ചില സമയങ്ങളിൽ വേദന സഹിക്കാനാവാതെ അയ്യോ എന്ന് നിലവിളച്ചിരുന്നു. സുകുമാരകുറുപ്പിനുണ്ടായിരുന്നത് പോലെ പുറത്ത് കറുത്ത മറുകുമുണ്ടായിരുന്നുവെന്ന് നേഴ്സ് വ്യക്തമാക്കി.
അവിടെയും പൂനെയിലെ മേൽവിലാസമാണ് നൽകിയിരുന്നത്. എയർഫോഴ്സിലുണ്ടായിരുന്ന കാലത്ത് കുറുപ്പിന് പൂനെയിലായിരുന്നു നിയമനം. എയർഫോഴ്സിലുണ്ടായിരുന്ന സരള എന്ന ഡോക്ടറുടെ മേൽവിലാസമായിരുന്നു അതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. എന്നാൽ കുറുപ്പ് ഓപ്പറേഷന് വിധേയനാകാൻ തയ്യാറായിരുന്നില്ല. ഒരു ദിവസം അയാൾ ആരുമറിയാതെ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് അന്വേഷണത്തിൽ ഇയാൾ ഉത്തരേന്ത്യയിലെ വിവിധ ജില്ലാ ആശുപത്രികളിൽ പോയിട്ടുണ്ടെന്ന് തെളിഞ്ഞു. ആരോഗ്യസ്ഥിതി മോശമായ കാരണം എല്ലാ ഡോക്ടർമാരും ഓപ്പറേഷന് നിർബന്ധിച്ചിരുന്നു.
ഒരിടത്തും ഇയാൾ ശസ്ത്രക്രിയയ്‌ക്ക് വിധേയമാകാൻ തയ്യാറായില്ല. ശസ്ത്രക്രിയ ചെയ്യേണ്ടി വന്നാൽ കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും. മാത്രമല്ല ഇയാൾ പോയ ആശുപത്രികളിൽ എല്ലാം മലയാളി നേഴ്സുമാരുണ്ടായിരുന്നു. ഇതാണ് ആരോഗ്യനില അപകടത്തിലായിട്ടും ഓപ്പറേഷന് വിധേയമാകാൻ തയ്യാറാകാത്തതിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ആശുപത്രികളിൽ നിന്ന് രാത്രികളിലാണ് മുങ്ങുന്നത്. പോകുമ്പോൾ രോഗത്തെ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടും കൂടെ കൊണ്ടുപോകും. എല്ലായിടത്തും ഒരേ മേൽവിലാസമാണ് നൽകിയിരുന്നത്. മുഷിഞ്ഞ കാഷായ വസ്ത്രത്തിൽ തന്നെയായിരുന്നു എല്ലായിടത്തും എത്തിയിരുന്നത്. ജോഷി എന്ന് പറയപ്പെടുന്ന ആൾ പോയ എല്ലാ ആശുപത്രികളിലെയും ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും അന്വേഷണ സംഘം സുകുമാരകുറുപ്പിന്റെ വിവിധ ഫോട്ടോകൾ കാണിച്ചു. അവർ കുറുപ്പിനെ തിരിച്ചറിയുകയും ചെയ്തു.
ഉത്തരേന്ത്യയിലെ ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബൊക്കാറോയിൽ നിന്ന് കാണാതായശേഷം ബീഹാറിലെ കിഷൻഗഞ്ച് ആശുപത്രിയിൽ എത്തിയതായി കണ്ടെത്തി. അവിടെയും മൂന്ന് ദിവസത്തെ വാസത്തിനുശേഷം അപ്രത്യക്ഷമായി. പിന്നീട് കണ്ടെത്തിയത് ബീഹാറിലെ പൂർവ്വ ആശുപത്രിയിലായിരുന്നു. അവിടെയും പതിവ് പോലെ മൂന്ന് ദിവസം കിടന്ന ശേഷം മുങ്ങി. തുടർന്ന് ജോഷിയുടെ ആശുപത്രി വാസം ബീഹാറിലെ തന്നെ കത്തിനാറിലായിരുന്നു. പിന്നീട് കണ്ടെത്തിയത് ബംഗാളിലെ അസൻസോൾ ആശുപത്രിയിലാണ്.
അവിടെ അഞ്ച് ദിവസം കിടന്നതായി ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. പിന്നീട് ബംഗാളിലെ ടിസ്‌കോ ആശുപത്രിയിൽ ചെന്നതായി തെളിഞ്ഞു. ഏറ്റവും അവസാനം ഇയാൾ എത്തിയത് ബീഹാറിലെ റൂക്ക് നാരായൺപൂർ ആശുപത്രിയിൽ 1990 ജനുവരി 14ന് ആയിരുന്നു. ആശുപത്രിയിൽ എത്തുബോൾ വളരെ അവശനായിരുന്നു. ഡോക്ടർമാർ 24 മണിക്കൂറിനകം ശസ്ത്രക്രിയ നടത്തണമെന്ന് നിർബന്ധിച്ചു. എന്നാൽ രാത്രി അവിടെ നിന്നും മുങ്ങി.
പിന്നെ ഇയാളെ ഒരു ആശുപത്രിയിലും കണ്ടിട്ടില്ല. അവസാനം പരിശോധിച്ച ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു. ഇയാൾ ഒരു ദിവസത്തിൽ കൂടുതൽ ജീവിച്ചിട്ടുണ്ടാകില്ല. ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിൽ പോലും രക്ഷപ്പെടാൻ സാധ്യത കു
റവായിരുന്നു. അത്രയും മോശമായിരുന്ന ആരോഗ്യസ്ഥിതി. ഈ നിഗമനത്തിലാണ് പോലീസ് സുകുമാര കുറുപ്പ് മരിച്ചുവെന്ന് തറപ്പിച്ച് പറയുന്നത്. എന്നാൽ മൃതശരീരം എങ്ങും കണ്ടുകിട്ടിയിട്ടില്ല. അതിന് മുൻ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെയാണ്. ബീഹാറിൽ വഴിയരികിലും കടതിണ്ണകളിലും ആരെങ്കിലും മരിച്ചു കിടക്കുന്നത് കണ്ടാൽ അവർ കൂടുതൽ നടപടികളിലേക്ക് കടക്കാതെ ശ്മശാനങ്ങളിൽ മറവു ചെയ്യും. അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളി അവസാനനിമിഷം വരെ ഭയന്ന് വിറച്ച് ഹൃദയം തകർന്ന് മരിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
















Comments