കിളിമഞ്ചാരോയുടെ നെറുകയിൽ ത്രിവർണകൊടി പാറിച്ച് മലയാളി യുവതി. ചേർത്തലക്കാരിയായ മിലാഷ ജോസഫ് ആണ് ഈ സ്വപ്‌ന നേട്ടത്തിന് പിന്നിൽ. മനസ്സുറപ്പിച്ചാൽ ഏതു പെണ്ണിനും ഏത് ഉയരവും കീഴടക്കാം എന്ന സന്ദേശവുമായി മിലാഷ നടന്നുകയറിയത് സമുദ്ര നിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലേക്കാണ്.
സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് കിളിമഞ്ചാരോ. വടക്ക് കിഴക്കൻ ടാൻസാനിയയിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്.സജീവമല്ലാത്ത ഒരു അഗ്നിപർവതമാണിത്.ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തിളങ്ങുന്ന മലനിര എന്നർത്ഥം വരുന്ന കിളിമഞ്ചാരോ , കഴിഞ്ഞ നവംബർ ആറിനാണ് മിലാഷ കാൽക്കീഴിലാക്കിയത്.
അയർലണ്ടിലെ കമ്പനിയിൽ ഫിനാൻഷ്യൽ ഓഫീസറായി ജോലിചെയ്യുന്ന ചേർത്തല മാരാരിക്കുളം ചൊക്കംതയ്യിൽ റിട്ട. ഗവൺമെന്റ് ഐടിഐ പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണ് മിലാഷ.
അഡൈ്വസർ ഹീറോ എന്ന ഏജൻസിവഴിയാണ് മിലാഷ പർവ്വതാരോഹണത്തിനായിറങ്ങിയത്. ഒറ്റക്കുള്ള ശ്രമത്തിൽ കൊക്കക്കോള റൂട്ട് എന്നറിയപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ട പാതയായ മറാംഗുറൂട്ടാണ് തിരഞ്ഞെടുത്തത്. അഞ്ചുദിനം കൊണ്ടാണ് ശ്രമം വിജയിച്ചത്. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾക്ക് ശേഷമായിരുന്നു മലകയറ്റം. പൊതുവെയുള്ള ശ്വാസതടസ്സമെന്ന വെല്ലുവിളി അതിജീവിച്ചായിരുന്നു മലകയറ്റം. പലപ്പോഴും ശ്വാസ തടസ്സം പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കൂടുതൽ സമയം വിശ്രമ ഇടവേളകളെടുത്താണ് ലക്ഷ്യത്തിലെത്തിയത്. മൂന്ന് പോർട്ടർമാരും ഒരു ഷെഫുമാണ് മിലാഷയ്‌ക്ക് സഹായത്തിനുണ്ടായിരുന്നത്. ഏതു സ്തീക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താൻ തടസ്സങ്ങളില്ല മനസ്സുറപ്പുമാത്രം മതി എന്ന കാര്യം ലോകത്തിന് മുൻപിൽ വീണ്ടും അടിവരയിടാനാണ് വെല്ലുവിളികളെ അതിജീവിച്ച് മലകയറിയതെന്ന് അഭിമാന നേട്ടത്തിന് ശേഷം മിലാഷ ജോസഫ് പറഞ്ഞു















Comments