ആലപ്പുഴ: കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. കൊലപാതകത്തിന് ശേഷം വിദേശത്തേയ്‌ക്ക് രക്ഷപെട്ട സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഏൽപ്പിക്കണമെന്നും ചാക്കോയുടെ ഭാര്യ ആവശ്യപ്പെടുന്നു.
കൊല്ലപ്പെടുമ്പോൾ ചാക്കോയുടെ ഭാര്യ ആറ് മാസം ഗർഭിണിയായിരുന്നു. ചെറുപ്പം മുതൽ തന്നെ വാർത്തകളിൽ നിറയുന്ന സുകുമാരക്കുറുപ്പിനെയാണ് മകൻ ജിതിൻ കണ്ടതെന്ന് ഭാര്യ പറയുന്നു. വിചാരണയുടെ പേരിലും അന്വേഷണത്തിന്റെ പേരിലും ഒട്ടേറെ കഷ്ടപ്പെടുത്തി. ഇപ്പോഴും യഥാർത്ഥ പ്രതിയെ പിടികൂടാനായിട്ടില്ല. വ്യാജരേഖകളുണ്ടാക്കി സുകുമാരക്കുറുപ്പ് കൊലപാതകത്തിന്റെ അന്ന് തന്നെ വിദേശത്തേയ്‌ക്ക് രക്ഷപെട്ടെന്നാണ് കുടുംബത്തിന്റെ വിശ്വാസം.
വിദേശത്ത് എവിടെയോ അജ്ഞാത വാസം തുടരുന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് പ്രദർശനത്തിന് എത്തിയതിന് പിന്നാലെയാണ് ചാക്കോയുടെ കൊലപാതകം വീണ്ടും ചർച്ചാ വിഷയമാകുന്നത്. സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമാണ് കുറുപ്പ്.
















Comments