ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി ഡ്രോണുകൾ വാങ്ങാനൊരുങ്ങി പ്രതിരോധ വകുപ്പ്. അമേരിക്കയിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകളാണ് വാങ്ങുക. 21,000 കോടി രൂപ ചിലവഴിച്ചാണ് ഇന്ത്യ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ വാങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറയായി ഇന്ത്യ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള ശ്രമം തുടരുകയായിരുന്നു. ഡ്രോണുകൾ വാങ്ങുന്ന കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗം ചേരും.
പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകുന്ന മുറയ്‌ക്ക് കേന്ദ്ര പ്രതിരോധമന്ത്രി തലവനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് റിപ്പോർട്ട് ലഭിക്കും. പിന്നീട് ക്യാബിനറ്റ് കമ്മിറ്റിയാണ് ഡ്രോണുകൾ വാങ്ങുന്നതിന് അനുമതി നൽകുക.
നൂനത സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡ്രോണുകൾ ദീർഘ ദൂര നിരീക്ഷണത്തിന് സഹായകരമാകും. ശത്രുക്കൾക്ക് നേരെ കൃത്യതയോടെ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ളതാണ് പ്രിഡേറ്റർ ഡ്രോണുകൾ. ആയുധങ്ങൾ ഘടിപ്പിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. MQ-9B യുടെ സമുദ്ര, വാന സംരക്ഷണങ്ങൾക്ക് ഇണങ്ങുന്ന വേരിയന്റുകളാണ് പ്രതിരോധ വകുപ്പിന്റെ പരിഗണനയിലുള്ളത്. കര നാവിക, വ്യോമ സേനകൾക്ക് 10 പ്രിഡേറ്റർ ഡ്രോണുകൾ വീതം ലഭിക്കും.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണത്തിനായി യുഎസിൽ നിന്ന് കഴിഞ്ഞ വർഷം പാട്ടത്തിനെടുത്ത രണ്ട് നിരായുധ സീഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യൻ നാവികസേന ഇപ്പോൾ ഉപയോഗിച്ചു വരുന്നത്. ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ 2020, ഡിഫൻസ് പ്രൊക്യുർമെന്റ് മാനുവൽ 2009 എന്നിവയ്‌ക്ക് കീഴിലാണ് ആയുധങ്ങൾ പാട്ടത്തിനെടുക്കുന്നതിനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്.
















Comments