മലമ്പുഴ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. പട്ടാപ്പകൽ കൊല നടന്നിട്ടും പോലീസിന് പ്രതികളെ പിടികൂടാനായില്ല. എസ്ഡിപിഐക്ക് സിപിഎം സംരക്ഷണം ഒരുക്കുകയാണ്. പ്രതികളെ പിടിച്ചില്ലെങ്കിൽ പ്രതിരോധിക്കാനറിയാമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസും വ്യക്തമാക്കി.
അതേസമയം കേസിലെ പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പ്രതികളെ കണ്ടെത്താൻ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, ചെറായി, പൊന്നാനി മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്നാണ് വിവരം. എന്നാൽ രക്ഷപെടുന്നതിനിടെ കാർ മാറിക്കയറാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. കാർ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് എട്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments