തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവിന്റെ കാലാവധി തീരാൻ ശേഷിക്കുന്നത് ഏഴ് വർഷങ്ങൾ. എന്നാൽ ഇതിനോടകം കരാർ കമ്പനിക്ക് മുതൽമുടക്കിനേക്കാൾ അധികം ലഭിച്ചത് 236 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ടോൾ പിരിവ് ഇനിയും തുടരുമെന്നതിനാൽ ചെലവായതിന്റെ പത്ത് മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്നാണ് വിവരാവകാശ നിയമപ്രകാരമുളള രേഖകൾ ചൂണ്ടിക്കാട്ടുന്നത്.
ടോൾ പ്ലാസയിലൂടെ പ്രതിദിനം കടന്നു പോകുന്നത് ഏകദേശം 45,000 വാഹനങ്ങളാണ്. ഇതിൽ നിന്നും ശരാശരി 30 ലക്ഷം രൂപയാണ് ടോളായി ദിവസവും ലഭിക്കുന്നത്. ഇതിനകം 958.68 കോടി രൂപ പിരിച്ചെടുത്തു. 2012 ഫെബ്രുവരി മുതലായിരുന്നു പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്.
ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ദേശീയ പാത അതോറിറ്റിയും തമ്മിലുളള കരാർ പ്രകാരം 2028 ജൂലൈ 21 വരെ ഇനിയും ടോൾ പിരിക്കാനാകുമെന്നാണ് വിവരം. മണ്ണുത്തി-ഇടപ്പള്ളി നാലുവരി പാതയുടെ നിർമ്മാണത്തിന് ആകെ 721.17 കോടി രൂപയാണ് കമ്പനിക്ക് ചെലവായത്. മുടക്കുമുതലിനേക്കാൾ കൂടുതൽ തുക തിരിച്ചുകിട്ടിയ സാഹചര്യത്തിൽ കരാർ കാലാവധി കഴിയാൻ കാത്തുനിൽക്കാതെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
അതേസമയം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുതുക്കിയ നിരക്ക് പാലിയേക്കര ടോൾ പ്ലാസയിൽ പ്രാബല്യത്തിൽ വന്നത്. അഞ്ച് രൂപ മുതൽ 50 രൂപ വരെയായിരുന്നു വർധന. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായും ഉയർത്തിയിരുന്നു.
















Comments