ലക്‌നൗ: ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് വേയ്‌ക്ക് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകിയേക്കും. ഗൗതം ബുധനഗർ ജില്ലയിലെ ജെവാറിൽ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്‌ട്രീയനേതാക്കളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എക്‌സ്പ്രസ് വേയുടെ പേര് മാറ്റാനൊരുങ്ങുന്നതെന്ന് ബിജെപി വക്താക്കൾ പറഞ്ഞു. ഭാവി തലമുറയും അടൽ ബിഹാരി വാജ്‌പേയിയെ പോലെയുള്ള പ്രധാന നേതാക്കളെ എല്ലാക്കാലത്തും ആദരവോടെ ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സ്പ്രസ് വേയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും വലിയ വികസന പദ്ധതികൾക്കാണ് യോഗി സർക്കാർ രൂപം കൊടുക്കുന്നത്. എക്സ്പ്രസ് വേയുടെ അടുത്തായി ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള ലേലം നടപടികൾ ഇന്ന് ആരംഭിക്കും. 10,000 കോടി രൂപ ചെലവിലാണ് ഇവിടെ ഫിലിം സിറ്റി ഒരുങ്ങുന്നത്. 1000 ഏക്കർ സ്ഥലമാണ് ഫിലിം സിറ്റിക്കായി അനുവദിച്ചിരിക്കുന്നത്. 740 ഏക്കർ സിനിമാ ചിത്രീകരണത്തിനും 40 ഏക്കർ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമായി നീക്കി വയ്‌ക്കും. 2024 മുതൽ ഇവിടെ സിനിമാ ചിത്രീകരണം ആരംഭിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി തുടങ്ങുന്നത്. 120 ഏക്കറിലുള്ള അമ്യൂസ്‌മെന്റ് പാർക്കും ഫിലിം സിറ്റിയുടെ പ്രത്യേകതയായിരിക്കും. ഫിലിം ഇൻസ്റ്റിറ്യൂട്ടുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, താമസ സ്ഥലങ്ങൾ തുടങ്ങിയവയും ഇതിനുള്ളിലുണ്ടാകും. നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായി ഇത് മാറും.
















Comments