കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി കത്ത്. ജഡ്ജി എ.എസ് അംബികയ്‌ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. പ്രത്യേക വിഭാഗം ആളുകളെ മാത്രം ശിക്ഷിക്കുന്നുവെന്ന് പരാമർശിക്കുന്നതാണ് കത്ത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് എരഞ്ഞിപ്പാലത്തേക്ക് പോസ്റ്റൽ വഴിയാണ് കത്തയച്ചത്. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുക്കും.
മാറാട് കൂട്ടക്കൊലക്കേസിൽ രണ്ട് പ്രതികൾക്ക് കൂടി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസ്സാമുദ്ദീൻ എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. കലാപ ശേഷം ഒളിവിൽ പോയ ഇരുവരും പിടിയിലായത് വർഷങ്ങൾക്ക് ശേഷമാണ്.
കലാപ ലക്ഷ്യത്തോടെ സ്‌ഫോടക വസ്തു കൈവശം വച്ചതിലെ വകുപ്പുകൾ, മാരകായുധം കൈവശം വയ്‌ക്കൽ എന്നിവ പ്രകാരമാണ് കോയമോന് രണ്ട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. 1,02,000 രൂപ പിഴയും കോയമോൻ അടക്കണം. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെയുളള കുറ്റങ്ങൾ. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56,000 രൂപ നിസാമുദീൻ പിഴയായി നൽകണം. വിധി പ്രസ്താവം പുറത്ത് വന്നതിന് പിന്നാലെയാണ് ജഡ്ജി അംബികയ്‌ക്ക് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.
















Comments