ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. ഇതുവരെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. നിലവിൽ ഓറഞ്ച് അലർട്ടാണ് ചെന്നൈയിൽ. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് പ്രവചനം.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിൽ തമിഴ്‌നാട്ടിലും തെക്കൻ-മധ്യകേരളത്തിലും കനത്ത മഴയ്‌ക്ക് വഴിയൊരുക്കുന്നത്. തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, കന്യാകുമാരി, നാഗപട്ടണം ജില്ലകളിൽ മഴ തുടരുകയാണ്. തൂത്തുക്കുടി റെയിൽവെ സ്റ്റേഷനും സർക്കാർ ആശുപത്രിയും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും വെള്ളക്കെട്ടിലായി. തിരുച്ചന്തൂർ മുരുകൻ ക്ഷേത്രത്തിലും വെള്ളം കയറി. വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്.
ചക്രവാതച്ചുഴി നിലനിൽക്കുമ്പോൾ തന്നെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ ശ്രീലങ്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾകടലിലെ പുതിയ ന്യൂനമർദ്ദം ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടും. ഇത് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
















Comments