തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്.പരിശോധനയിൽ മൂന്ന് ലക്ഷം രൂപ പിടികൂടി.പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത പണം ഉദ്യോഗസ്ഥർക്ക് നൽകുന്നതിനായി ഏജന്റുമാർ കൊണ്ടുവന്നതായിരിക്കാമെന്നാണ് സംശയം. ഓപ്പറേഷൻ സ്പീഡ് ചെക്ക് എന്ന പേരിലാണ് ആർടിഒ ഓഫീസുകളിൽ പരിശോധന നടത്തിയത്.
വിജിലൻസിനുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് നാലര മുതൽ ആർടിഒ ഓഫീസുകളിൽ നടത്തിയത്. പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓഫീസുകളിൽ ഏജന്റുമാരെ സംശയാസ്പദമായ രീതിയിലും കണ്ടെത്തി. ഓഫീസ് സമയം അവസാനിക്കുന്ന വൈകുന്നേരങ്ങളിൽ ഏജന്റുമാർ സ്ഥിരം എത്തുന്നുണ്ട് ഇത് അന്വേഷിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും. വ്യാപകമായ ക്രമക്കേട് പലയിടത്തും കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും വിജിലൻസ് പരിശോധനയുണ്ടാകും.
അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കത്ത് ലഭിച്ചിട്ടും പല ഓഫീസുകളും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ നടപടിക്കും വിജിലൻസ് ശുപാർശ ചെയ്യും.
















Comments