കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘം. സിഐ സുധീറിന്റെ പെരുമാറ്റമാണ് ഗാർഹീക പീഡനത്തിന് ഇരയായ മോഫിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.
സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് പരാതി പരിഹരിക്കനായിരുന്നു. അവിടെ വെച്ച് മോഫിയ ഭർത്താവിനെ അടിച്ചപ്പോൾ സിഐ സുധീർ കയർത്ത് സംസാരിച്ചു. സിഐ സുധീറിൽ നിന്ന് ഒരിക്കലും നീതികിട്ടില്ല എന്ന മനോവിഷമമാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിക്ക് മോഫിയ നൽകിയ പരാതി പരിഹരിക്കുന്നതിനാണ് ഇരുകൂട്ടരെയും ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
മോഫിയ മുന്നോട്ടുവെക്കുന്ന ആരോപണങ്ങൾ ശരിവെയ്‌ക്കുന്ന എഫ്‌ഐആറാണ് സമർപ്പിക്കപ്പെട്ടതെന്നാണ് വിലയിരുത്തൽ. ആത്മഹത്യയ്‌ക്ക് പിന്നാലെ അസ്വാഭാവിക മരണത്തിനാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് സ്‌റ്റേഷനിൽ വെച്ച് നടന്ന സംഭവങ്ങൾ മോഫിയയുടെ ആത്മഹത്യയിലേക്ക് കാരണമായെന്നാണ് എഫ്‌ഐആറിന്റെ രത്‌നചുരുക്കം. പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിക്കുന്നതിനിടെയിൽ ദേഷ്യം വന്ന മോഫിയ ഭർത്താവിന്റെ കരണത്തടിച്ചിരുന്നു. ഇതുകണ്ട് സിഐ സുധീർ മോഫിയയോട് കയർത്ത് സംസാരിച്ചു. സിഐയുടെ പെരുമാറ്റം ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് എഫ്‌ഐആറിൽ എടുത്ത് പരാമർശിക്കുന്ന സ്ഥിതിക്ക് കൂടുതൽ പ്രതിരോധത്തിലാകുകയാണ് സിഐ സുധീർകുമാർ.
സംഭവദിവസം ഉച്ചയ്‌ക്ക് 12നും വൈകിട്ട് ആറിന് ഇടയ്‌ക്കുള്ള സമയത്താണ് മോഫിയയുടെ ആത്മഹത്യ നടന്നത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിന്നീട് കേസിൽ ആത്മഹത്യ പ്രേരണാക്കുറ്റവും ഗാർഹിക പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. തുടർന്ന് മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് നടന്നു. സുഹൈലിന്റെ മാതാവ് രണ്ടാം പ്രതിയും പിതാവ് മൂന്നാം പ്രതിയുമാണ്. നിലവിൽ സിഐയ്‌ക്ക് എതിരെ എഫ്‌ഐആറിൽ രൂക്ഷവിമർശനമുന്നയിക്കുന്ന സാഹചര്യത്തിൽ സുധീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികളിലേക്ക് കടന്നേക്കാമെന്നാണ് സൂചന.
Comments