ബെംഗളൂരു: കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. സംശയത്തെ തുടർന്നാണ് കർണാടക ആരോഗ്യ വകുപ്പ് ഇയാളുടെ സാംപിൾ ഐസിഎംആറിന് നൽകിയത്.
ഈ മാസം 20ാം തീയതിയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബെംഗളൂരുവിൽ എത്തിയത്. ഇയാൾക്കൊപ്പം എത്തിയ മറ്റൊരു വ്യക്തിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അത് ഡെൽറ്റ വകഭേദമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും ആരോഗ്യ വകുപ്പ് ക്വാറന്റീനിലാക്കി. ഇവരുടെ സാംപിളുകൾ ഇന്ന് പരിശോധനയ്‌ക്ക് അയക്കും.
ഡെൽറ്റ വൈറസിൽ നിന്നും വ്യത്യസ്തമായ വകഭേദമാണ് ഒമിക്രോൺ എന്ന് ആദ്യ ഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കയ്‌ക്ക് സഹായവുമായി ഇന്ത്യ രംഗത്തെത്തി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് ജീവൻ രക്ഷ മരുന്നുകളും, പരിശോധ കിറ്റുകളും, വെന്റിവേറ്ററുകളുമക്കമുള്ള സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്.
അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും എത്തിയ 99 പേർ മുംബൈയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
Comments