കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ.കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും സിപിഎം പ്രവർത്തകല്ലെന്നും പാവങ്ങളാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും സിപിഎം പ്രവർത്തകരല്ല. പാവങ്ങൾ, ഇതൊന്നും അറിയാത്തവരാണ്. ഏത് അന്വേഷണവും നടത്താമെന്ന് പാർട്ടി പറഞ്ഞതാണ്. അന്വേഷണത്തിനിടെ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രതിചേർക്കുകയും ചെയ്തു. അതൊക്കെ മുറയ്‌ക്ക് നടക്കട്ടെ. ഞങ്ങൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാകില്ലെന്ന് എം വി ബാലകൃഷ്ണൻ വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്നത് രാഷ്‌ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ, ഞങ്ങൾക്ക് അശേഷം പേടിയില്ല. ആരെ വേണമെങ്കിലും പ്രതിചേർക്കട്ടെ. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. കോൺഗ്രസ് പറഞ്ഞ ആളുകളെ സിബിഐ പ്രതിചേർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ അടക്കം പ്രതിചേർത്തിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കുഞ്ഞിരാമൻ അടക്കം പത്ത് പേരെക്കൂടി പ്രതിചേർത്തിട്ടുണ്ടെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. കിഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിരാമൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. കുഞ്ഞിരാമൻ അടക്കമുള്ള ബാക്കിയുള്ളവരുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയാണെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പെരിയ കേസിലെ പ്രതികളുടെ എണ്ണം 24 ആയി. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു വർഷം മുമ്പാണ് സിബിഐ കേസ് ഏറ്റെടുത്തത്.
















Comments