മുംബൈ: ബിഹാർ സ്വദേശിനിയുടെ മകന്റെ പിതൃത്വത്തെ സംബന്ധിച്ചുള്ള ഡിഎൻഎ പരിശോധനാഫലം പുറത്ത് വരുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി. ഡിഎൻഎ ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി നാലിന് ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികരണം. പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് വ്യക്തമാക്കി.
പീഡനക്കേസിൽ അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ ഈ മാസം 13ന് വിചാരണ ആരംഭിക്കുന്നത്. ഡി.എൻ.എ. ഫലം പോലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പോലീസ് ഫലം സമർപ്പിച്ചത്. വീണ്ടും കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എൻ.എ ഫലം പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്.
തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പോലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയിയോട് നിർദേശിക്കുകയായിരുന്നു. ജൂലൈ 30നു രക്തസാംപിൾ ശേഖരിച്ചു. കലീന ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയുടെ ഫലം 17 മാസത്തിനു ശേഷമാണ് ഹൈക്കോടതി രജിസ്ട്രാർക്ക് രഹസ്യരേഖയായി പോലീസ് കൈമാറിയത്.
















Comments