കോയമ്പത്തൂർ: ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിംഗ് സ്റ്റാഫാണ് വരുൺ സിംഗ്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.
വരുൺ സിംഗിന്റെ ചികിത്സയ്‌ക്ക് വേണ്ടി കോയമ്പത്തൂർ നിന്നും വിദഗ്ധ സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തമിഴ്‌നാട് സർക്കാർ ഒരുക്കിയിട്ടുണ്ട്. സൈനിക ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യം വരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്. വരുൺ സിംഗിന്റെ ജീവന് വേണ്ടി രാജ്യം ഒന്നാകെ പ്രാർത്ഥനയിലാണ്.
രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ധീര സൈനികനാണ് വരുൺ സിംഗ്. 2020ലാണ് വരുൺ സിംഗിന് ശൗര്യചക്ര ബഹുമതി ലഭിച്ചത്. അടിയന്തര സാഹചര്യത്തിൽ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിട്ടും അദ്ദേഹം സ്വന്തം ജീവന് പോലും വില കൽപ്പിക്കാതെ വിമാനം സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
















Comments