കൂനൂർ ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് മദ്രാസ് റെജിമെന്റൽ സെന്ററിലെത്തിച്ചു.
ഇവിടെ പൊതുദർശനത്തിനുള്ള നടപടികളും ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ എന്നിവർ പൊതുദർശനത്തിനെത്തിയിട്ടുണ്ട് . ഗവർണർ ആർ.എൻ.രവി ആദരാഞ്ജലി അർപ്പിച്ചു. ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് പതിനൊന്ന് പേരുടെയും ഭൗതികശരീരങ്ങൾ സൂലൂർ എയർഫീൽഡിലേക്ക് കൊണ്ടുപോകുന്നതിന് മുൻപാണ് മദ്രാസ് റെജിമെന്റൽ സെന്റർ വെല്ലിംഗ്ടണിൽ പൊതുദർശനം നടത്തുന്നത് .
ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരം നാളെ ഡൽഹിയിൽ നടത്തും. മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. മറ്റു സൈനികരുടെ മൃതദേഹം വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററിലെ പൊതുദര്‍ശനത്തിനു ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Comments