പാലക്കാട്: കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്‌കൂളിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. ഇവിടെ പ്രദീപിന് അന്ത്യാഞ്ജലി അർപ്പിക്കാർ ആയിരങ്ങൾ തടിച്ചു കൂടി.
മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തി. സംസ്‌കാരം വൈകിട്ട് 5.30ന് വീട്ടു വളപ്പിൽ നടക്കും. അന്ത്യോപചാരം അർപ്പിക്കാർ ദേശീയ പതാകയുമായി നിരവധി പേരാണ് കാത്ത് നിൽക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനും ടി.എൻ.പ്രതാപനും ഡൽഹിയിൽ നിന്ന് ഭൗതികദേഹത്തെ അനുഗമിച്ചിരുന്നു.
ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്. ഇവിടെവച്ചു ടി.എൻ.പ്രതാപൻ എംപി ആദരാഞ്ജലി അർപ്പിച്ചു.
അറയ്‌ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് പ്രദീപ്. അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത് തിരികെ ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. ആറ് മാസം മുൻപാണ് കോയമ്പത്തൂർ സൂലൂരിലെത്തിയത്. 20 വർഷം സർവീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്കു മടങ്ങാൻ ആലോചിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
2004 ലാണ് വ്യോമസേനയിൽ ചേർന്നത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
Comments