തൃശൂർ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിൽ ഭൗതിക ദേഹം പൊതുദർശനത്തിനു വെച്ചു. ആയിരങ്ങളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാനായി പൊന്നൂക്കര സ്കൂളിലേക്ക് ഒഴുകിയെത്തിയത്.
പ്രദീപ് എന്നും പൊന്നൂക്കര ഗ്രാമത്തിന് അഭിമാനമായിരുന്നു.പ്രളയകാലത്തും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യോമ സേന സംഘത്തിൽ പ്രദീപുണ്ടായിരുന്നു എന്നത് പൊന്നൂക്കര ഏറെ അഭിമാനത്തോടെ ഓർക്കുന്നു. സംസ്ഥാന സർക്കാരിന്റെ അഭിനന്ദനത്തിനും അന്ന് പ്രദീപ് അർഹനായിരുന്നു. എന്നാൽ ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട സൈനികന്റെ ചേതനയറ്റ ദേഹമാണ് പൊന്നൂക്കരക്കാർക്ക് മുൻപിലെത്തിയത്. ഗ്രാമത്തിലെ ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു പ്രദീപ്. പ്രദീപിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാനാവാതെ പലരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് പൊന്നൂക്കര സ്കൂളിൽ നിന്നും കാണാനായത്.
നാട്ടിലെ ഉത്സവത്തിന് മടങ്ങിവരാമെന്ന് പറഞ്ഞ് ഏതാനും ദിവസങ്ങൾക്കുമുൻപാണ് പ്രദീപ് പൊന്നൂക്കരയിൽ നിന്ന് മടങ്ങിയത്. എന്നാൽ ഇന്ന് തങ്ങളുടെ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ദേഹമാണ് അവരെ തേടിയെത്തിയത്. ഇത് പൊന്നൂക്കരയെ ഏറെ ദു:ഖത്തിലാഴ്‌ത്തി. നാട്ടിലെത്തിയാൽ എപ്പോഴും സുഹൃത്തുക്കളുടെ കൂടെ പൊന്നൂക്കരയിലെ തനി നാട്ടിൻപുറത്തുകാരനായാണ് പ്രദീപ് ജീവിച്ചിരുന്നത്. സൈനിക പദവി മറന്ന് നാട്ടുകാരിലൊരാളായാണ് അവധി ദിനങ്ങൾ പ്രദീപ് ഇവിടെ കഴിച്ചുകൂട്ടാറ്. വളരെ സാധാരണ കുടുംബമായിരുന്നു പ്രദീപിൻറേത്.
ഏറെ വേദനയുള്ള നിമിഷത്തിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊന്നൂക്കര ഗ്രാമം കടന്നുപോയത്.തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, സൗമ്യനായ അനിയനെയാണ്, ,സുഹൃത്തിനെയാണ് പൊന്നൂക്കരയ്‌ക്ക് നഷ്ടമായത്. സംസ്കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ബഹുമസുലൂർ വ്യോമതാവളത്തിൽനിന്നു വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്.
Comments