തൃശൂർ : കണ്ണുകൾ തുളുമ്പി നിറയാതിരിക്കാൻ ഏറെ ശ്രമിക്കുന്നുണ്ടായിരുന്നു ശ്രീലക്ഷ്മി , അന്തരിച്ച സൈനികൻ പ്രദീപിന്റെ പ്രിയ പത്നി .
തോക്കേന്തിയ സൈനികർ പ്രദീപിന്റെ ചിതയ്‌ക്കു മുന്നിൽ ബ്യൂഗിൾ മുഴക്കി അന്ത്യാഭിവാദം അർപ്പിക്കുന്നതിനിടെ ശ്രീലക്ഷ്മി മുന്നോട്ടുവന്നു സല്യൂട്ട് ചെയ്തു. കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രിയതമനു സഹധർമ്മിണിയുടെ വിടവാങ്ങൽ സല്യൂട്ട്. കണ്ണ് നിറയാതെ ആർക്കും കാണാനാകില്ല .
അപകടത്തിന്റെ പിറ്റേന്നാണ് സൂലൂരിൽനിന്നു പ്രദീപിന്റെ പൊന്നൂക്കരയിലെ വീട്ടിൽ ശ്രീലക്ഷ്മി എത്തിയത് . ഇന്നലെ വൈകിട്ട് മൃതദേഹം വീട്ടുമുറ്റത്തെത്തിയപ്പോൾ 7 വയസ്സുള്ള മകൻ ദശ്വിൻദേവിനെയും ചേർത്തുപിടിച്ച് അവർ വീടിനു പുറത്തുവന്നു. പ്രദീപിന്റെ യൂണിഫോം എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയിൽനിന്നു സ്വീകരിക്കുമ്പോഴും കണ്ണ് നിറയാതെ ഉറച്ച മനസ്സോടെ നിന്നു . വീര സൈനികന്റെ പത്നിയ്‌ക്ക് അങ്ങനയേ ചെയ്യാനാകൂ എന്ന് മനസിൽ പല തവണ പറയുണ്ടാകണം .
അമ്മയുടെ മടിയിലിരുന്ന മകൾ 2 വയസ്സുകാരി ദേവപ്രയാഗ ഒന്നുമറിയാതെ അച്ഛന്റെ മൃതദേഹം കിടത്തിയിരിക്കുന്ന മേശപ്പുറത്തുനിന്ന് പൂക്കളെടുക്കുകയും തിരിച്ചിടുകയും ചെയ്തുകൊണ്ടിരുന്നു. വീടിനു പിന്നിലൊരുക്കിയ ചിതയ്‌ക്കു മകൻ ദശ്വിനാണു തീ കൊളുത്തിയത്. പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് വീട്ടിലേക്കു കൊണ്ടുവന്നത്.
Comments