മുംബൈ: ആഡംബര കപ്പലിലെ പാർട്ടിക്കിടെ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ പൊക്കിയ നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വർദ്ധിത വീര്യത്തോടെ മയക്കുമരുന്ന് വേട്ടയുമായി വീണ്ടും രംഗത്ത്. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹാരാഷ്‌ട്ര സർക്കാർ അടക്കം സമീർ വാങ്കഡെയ്‌ക്കെതിരെ പ്രതികാര നടപടികൾ എടുക്കാൻ തുനിഞ്ഞിരുന്നു. ഭരണകക്ഷിയായ എൻസിപിയുടെ നേതാവ് നവാബ് മാലിക് അടക്കമുള്ളവർ സമീറിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
നാർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു നവാബ് മാലിക്കിന്റെ ആക്രമണം. കപ്പലിലെ ലഹരിമരുന്ന് കേസിലെ പ്രതിയെ സ്വാധീനിച്ച് സമീർ വാങ്കഡെയ്‌ക്കെതിരെ ആരോപണം ഉന്നയിപ്പിച്ചു. കൈക്കൂലി ആരോപണമായിരുന്നു ഉയർത്തിയത്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമീർ വാങ്കഡെ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം നവാബ് മാലിക്കിന് കോടതിയിൽ പരസ്യമായി മാപ്പു പറയേണ്ടിയും വന്നു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഭരണസ്വാധീനം ഉപയോഗിച്ചുള്ള പ്രതികാര നടപടിയിലും തളർത്താനാകില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മയക്കുമരുന്ന് വേട്ടകൾ. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ വ്യാപക റെയ്ഡുകൾ നടത്തി ലഹരി മരുന്നുകൾ കണ്ടെടുത്തു.
കഴിഞ്ഞ 10 ന് അന്ദേരിയിലാണ് ആദ്യ പരിശോധന നടന്നത്. സ്റ്റെതസ്‌കോപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 490 ഗ്രാം അംമ്പറ്റാമിനും 3.906 കിലോ ഒപിഎം, 2.525 കിലോ സോൾപിഡം ഗുളികൾ എന്നിവ പരിശോധനയിൽ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഐവറി കോസ്റ്റ് പൗരനെയും കസ്റ്റഡിയിലെടുത്തു.പരിശോധന രണ്ട് ദിവസമായി തുടരുകയാണ്.
Comments