തിരുവനന്തപുരം: ഹൈ-റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വീണാ ജോർജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ, മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ റാൻഡം പരിശോധനയിൽ കൊറോണ പോസിറ്റീവാകുന്നവർ, ഇവരുടെ സമ്പർക്കത്തിൽ വന്ന് പോസിറ്റീവാകുന്നവർ എന്നിലരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയക്കുന്നത് തുടരും. ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പ്രദേശങ്ങളിലെ പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്‌ക്കും. രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ജില്ലകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡിസംബർ 1 മുതൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേർന്നിട്ടുള്ളത്. അവരിൽ 8,920 പേരെ വിമാനത്താവളങ്ങളിൽ വച്ചു തന്നെ പരിശോധിച്ചു. അതിൽ 15 പേരാണ് കൊറോണ പോസിറ്റീവായത്. അതിൽ 13 പേർ ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവർ എല്ലാവരുടേയും സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയച്ചു. ഡിസംബർ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകൾ ഉൾപ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്‌ക്ക് അയച്ചത്. ഇതിൽ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതിൽ 39 പേർ ഡെൽറ്റാ വേരിയന്റ് പോസിറ്റീവും 5 പേർ ഒമിക്രോൺ പോസിറ്റീവുമാണ്.
ഒമിക്രോൺ സാഹചര്യത്തിൽ വാക്സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കും. വാക്സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണം. ഇതിനായി അവബോധം ശക്തിപ്പെടുത്തുന്നതാണ്. ബാക്ക് ടു ബേസിക്സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
















Comments