കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്തുന്ന കേന്ദ്രസർക്കാരിന്റെ നിയമഭേദഗതിയെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജ. വിവാഹപ്രായം 18 ആയി നിലനിർത്തുന്നതാണ് ഉചിതമെന്ന് ഷൈലജ പറഞ്ഞു. കരിവെള്ളൂർ സമരത്തിന്റെ 75-ാം വാർഷികാചരണത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രസർക്കാരിന്റെ നീക്കം പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്നും ഷൈലജ പറഞ്ഞു.
പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകും. സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹ പ്രായം ഉയർത്തുകയല്ല വേണ്ടതെന്നും ഷൈലജ പറഞ്ഞു. അതേസമയം ഷൈലജയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.
1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹ പ്രായം 18 ആണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെ സ്ത്രീശാക്തീകരണത്തിന്റെ പ്രധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി വിശദമായി സംസാരിച്ചിരുന്നു. അതിൽ പ്രധാനമായിരുന്നു വിവാഹ പ്രായം ഉയർത്തുന്നത്. തുല്യതയ്‌ക്ക് വേണ്ടിയുള്ള നിയമമാണിതെന്നാണ് വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.
Comments