തിരുവനന്തപുരം: സർവ്വകക്ഷി യോഗത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും പോലീസ് യഥാസമയം ഉണർന്ന് പ്രവർത്തിച്ചില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ പ്രതികരിച്ചു. ബി.ജെ.പി സമാധാനം കാംക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ക്രമസമാധാന പാലനത്തിന് പോലീസിന് കഴിവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണം. അനിഷ്ട സംഭവങ്ങൾ അരങ്ങേറുമ്പോൾ, ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുന്നു. പോലീസ് സംവിധാനത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. കൊലപാതകത്തിന് അന്തരീക്ഷം ഒരുക്കി നൽകിയത് പോലീസാണെന്നും എം.വി.ഗോപകുമാർ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വകക്ഷി യോഗത്തിൽ ആർഎസ്എസിന്റെ പ്രതിനിധിയെ മനപ്പൂർവ്വം ക്ഷണിച്ചില്ല. പോസ്റ്റ് മോർട്ടം നടത്തുന്ന വിഷയത്തിൽ കേന്ദ്ര മന്ത്രിയെ വരെ പോലീസ് കബളിപ്പിച്ചു. ആലപ്പുഴയിൽ എസ്ഡിപിഐ പ്രകോപനം സൃഷ്ടിക്കുന്നു എന്നും എം.വി.ഗോപകുമാർ അഭിപ്രായപ്പെട്ടു. അതേസമയം, ആർഎസ്എസ് നേതാക്കളെ കൂടി സമാധാന യോഗങ്ങളിൽ ക്ഷണിക്കണമെന്ന് എസ്ഡിപിഐ പ്രതിനിധി ആവശ്യപ്പെട്ടു.
















Comments