കൊച്ചി: വ്യാജ ചെമ്പോല തിട്ടൂരം അവതരിപ്പിച്ച് ശബരിമലയെ അവഹേളിച്ച സംഭവത്തിൽ 24 ന്യൂസ് ചാനലിനെതിരെ അഭിഭാഷകൻ ശങ്കു ടി ദാസ് ഫയൽ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി സ്വീകരിച്ചു. കേസിൽ ആർ. ശ്രീകണ്ഠൻ നായർക്കും മറ്റ് എതിർകക്ഷികൾക്കും ഹാജരാവാൻ ഹൈക്കോടതി നോട്ടീസ് അയച്ചു.
ഒക്ടോബർ രണ്ടിനാണ് 24 ന്യൂസ് ചാനലിനെതിരെ പോലീസിൽ പരാതി നൽകിയത്. വ്യാജ രേഖ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാനും ശബരിമല വിശ്വാസികളുടെ ഐക്യം തകർക്കാനും ശ്രമിച്ചെന്ന് ചൂട്ടിക്കാണ്ടിയാണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ശങ്കു ടി ദാസ് പൊന്നാനി കോടതിയെ സമീപിച്ചു. എന്നാൽ തങ്ങളുടെ പരിധിയിൽ അല്ലെന്ന് കാണിച്ച് കോടതി പരാതി മടക്കി അയച്ചു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ കോടതി സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത്രയും വലിയ കുറ്റം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു എഫ്‌ഐആർ പോലും ഞങ്ങളുടെ പേരിൽ നിലവിലുണ്ടോ എന്ന് പൊതു സമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസ് ചാനലിന് നൽകില്ലെന്ന് ശങ്കു ടി ദാസ് ഫേസ്ബുക്കിൽ കുറിച്ചു.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വ്യാജ ചെമ്പോല കേസ് അപ്‌ഡേറ്റ്:
ഞാൻ ഫയൽ ചെയ്ത ക്രിമിനൽ എം.സി ബഹുമാനപ്പെട്ട ഹൈക്കോടതി അഡ്മിറ്റ് ചെയ്തു.
ആർ. ശ്രീകണ്ഠൻ നായർക്കും മറ്റ് എതിർകക്ഷികൾക്കും ഹാജരാവാൻ നോട്ടീസ് അയച്ചു.
ഒക്ടോബർ രണ്ടിനാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തിൽ ജാതീയമായ ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ശ്രമിച്ച 24 ന്യൂസ് ചാനലിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഞാൻ പരാതി കൊടുക്കുന്നത്.
പരാതി സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ച ശേഷം തുടർ നടപടിക്കായി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ഫോർവേഡ് ചെയ്തു.
അവിടെ നിന്ന് തിരൂർ ഡി.വൈ.എസ്.പിക്ക് ഫോർവേഡ് ചെയ്തു.
തിരൂർ ഡി.വൈ.എസ്.പിയുടെ ഓഫീസിൽ ഞാൻ നേരിട്ട് ഹാജർ ആവുകയും മൊഴി കൊടുക്കുകയും ചെയ്തു.
അതിന് ശേഷം അത് വീണ്ടും പൊന്നാനി സർക്കിൾ ഇൻസ്പെക്ടർക്ക് അയക്കുകയും അവിടെ നിന്ന് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ പൊന്നാനി സ്റ്റേഷനിലും ഹാജർ ആയി വീണ്ടും മൊഴി കൊടുക്കുകയും ചെയ്തു.
ഇത്രയും ആയപ്പോളേക്കും മാസം ഒന്ന് കഴിഞ്ഞു.
എന്നിട്ടും പരാതിയിൽ എഫ്.ഐ.ആർ ഇട്ടു കിട്ടിയില്ല.
ഞങ്ങൾ മുകളിൽ നിന്ന് താഴേക്കും വീണ്ടും താഴെ നിന്ന് മുകളിലേക്കും ആലോചിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള കുറ്റകൃത്യം ഒന്നും കണ്ടെത്താൻ ആയില്ലെന്നതായിരുന്നു പോലീസിന്റെ നിലപാട്.
പോലീസ് കേസ് എടുക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഞാൻ പ്രൈവറ്റ് കംപ്ലയിന്റ് ആയി പൊന്നാനി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
Cr.PC 190 (1) (a) പ്രകാരം CMP ഫയൽ ചെയ്തു.
നവംബർ 29ന് ബഹുമാനപ്പെട്ട പൊന്നാനി മജിസ്‌ട്രേറ്റ് കോടതി എന്റെ വാദം കേട്ടു.
എന്നാൽ പരാതിയിൽ ഞാൻ പരാമർശിക്കുന്ന IPC 468, 473 വകുപ്പുകൾ പ്രകാരമുള്ള Forgery നടന്നത് പൊന്നാനി കോടതിയുടെ പരിധിയിൽ അല്ലാത്തത് കൊണ്ട് ഇവിടെ കേസ് എടുക്കാനാവില്ലെന്ന കാരണം ഉന്നയിച്ച് പരാതി മടക്കുകയാണ് ചെയ്തത്.
അത് തെറ്റായതും നിയമ വിരോധമായതും നിലനിൽക്കാത്തതുമായ വിധിയാണെന്ന് ചൂണ്ടി കാട്ടിയാണ് അതിനെതിരെ ഞാൻ ഹൈക്കോടതിയെ സമീപിച്ചത്.
Forgery നടന്നത് എവിടെയാണെന്ന് അറിയണമെങ്കിൽ ആദ്യം അന്വേഷണം ഉണ്ടാവണം.
എവിടെയെങ്കിലും ഒരു FIR ഇട്ട്, പ്രതികളെ ചോദ്യം ചെയ്ത്, തെളിവെടുപ്പ് നടത്തണം.
എന്നാൽ സംസ്ഥാന പോലീസ് മേധാവി മുതൽ താഴോട്ടുള്ള സകല ഉദ്യോഗസ്ഥരുടെയും കൈകളിലൂടെ സഞ്ചരിച്ചിട്ടും ഇവിടെയൊരു അന്വേഷണം പോലും ഉണ്ടായിട്ടില്ല.
പിന്നെങ്ങനെയാണ് Forgery നടന്ന സ്ഥലവും ആ പരിധിയിൽ അധികാരമുള്ള കോടതിയും ഏതാണെന്ന് സാധാരണക്കാരനായ പരാതിക്കാരൻ അറിയുന്നത്?
അത് കൊണ്ട് കേസിൽ ആദ്യം വേണ്ടത് FIR റജിസ്റ്റർ ചെയ്തുള്ള അന്വേഷണമാണ്.
കേരളം മുഴുവൻ പ്രക്ഷേപണം ചെയ്യപ്പെട്ട ഒരു വാർത്തയുടെ വിഷയത്തിൽ എവിടെ FIR ഇടാനും നിയമപരമായി ഒരു തടസ്സവുമില്ല.
ഇക്കാര്യം ഉന്നയിച്ചാണ് ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ സീനിയർ അഭിഭാഷകൻ ആയ അഡ്വ. പി. വേണുഗോപാൽ മുഖാന്തിരം ഞാൻ Criminal MC ഫയൽ ചെയ്തത്.
ഇന്നലെ അഡ്മിഷന് വന്ന കേസ് പ്രൈമറി ഹിയറിങ്ങിനു ശേഷം ബഹു ഹൈക്കോടതി അഡ്മിറ്റ് ചെയ്യുകയും എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുകയുണ്ടായി.
ഇനിയവർ ഹാജരായി എന്ത് കൊണ്ട് തങ്ങൾക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തണം.
നാലാം എതിർകക്ഷിയായ കേരള സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്.
സർക്കാരിന്റെ നിലപാടും കോടതിയെ അറിയിക്കണം.
വ്യാജ ചെമ്പോലയുടെ കാര്യത്തിൽ വെറുതെയൊരു പരാതി കൊടുത്തു കടം കഴിക്കുക മാത്രമല്ല, അതിൽ ഏതറ്റം വരെ പോയിട്ടായാലും നടപടി ഉറപ്പ് വരുത്തും എന്ന് ആദ്യ ദിവസമേ ഞാൻ പറഞ്ഞിരുന്നതാണ്.
ആ പറഞ്ഞതിൽ ഇപ്പോഴും ഞാൻ ഉറച്ചു നിൽക്കുന്നു.
ഇത്രയും വലിയൊരു കുറ്റം ചെയ്തിട്ടും അതിന്റെ പേരിൽ ഒരു എഫ്.ഐ.ആർ എങ്കിലും ഞങ്ങളുടെ പേരിൽ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ പരിഹസിക്കാനുള്ള അവസരം 24 ന്യൂസുകാർക്ക് കൊടുക്കില്ല.
കേസ് എടുപ്പിക്കുന്നത് വരെ പിറകിൽ തന്നെയുണ്ടാവും.
ബാക്കി കാര്യങ്ങൾ വഴിയേ.
















Comments