കോഴിക്കോട്: മലബാർ മേഖലയിലെ സ്വർണ്ണ കടകളിലും തുണിക്കടകളിലും രണ്ട് ദിവസമായി നല്ല തിരക്കാണ്. വിവാഹ പാർട്ടിക്കാരാണ് മഹാഭൂരിപക്ഷവും കടകളിലേയ്‌ക്കെത്തുന്നത്. കച്ചവടക്കാർ തന്നെ അത്ഭുതപ്പെട്ടു നിൽക്കുകയാണ്. കാര്യം എന്താണെന്ന് അവർക്കും ആദ്യം മനസ്സിലായില്ല. കൊറോണ നിയന്ത്രണങ്ങൾ മൂലം നീട്ടി വെച്ചിരുന്ന വിവാഹങ്ങളാണ് നടക്കാൻ പോവുന്നതെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സംഗതി അതൊന്നുമല്ല.
പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്താനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ വേഗം കൂട്ടിയതോടെ വിവാഹങ്ങൾ നടത്താനുള്ള തിരക്കാണ് മലബാർ മേഖലയിൽ. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി പെൺകുട്ടികളെ കെട്ടിച്ച് വിടാനുള്ള ഓട്ടത്തിലാണ് പലരും. ഇതിനെ തുടർന്നാണ് ജ്വല്ലറികളിലും ടെക്‌സ്‌റ്റൈൽസുകളിലും അനുഭവപ്പെട്ട തിരക്ക്.
വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്ത്രീ സമൂഹം പൊതുവെ സ്വാഗതം ചെയ്യുന്നുവെങ്കിലും മതപണ്ഡിതർക്ക് ഇക്കാര്യം ഒട്ടും ദഹിച്ചിട്ടില്ല. 18 വയസ്സ് തികഞ്ഞ പെൺകുട്ടികളെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിക്കാൻ തീവ്രചിന്താഗതിക്കാരായ മുസ്ലീം മതസംഘടനകൾ നിർദ്ദേശം നൽകിയിരിക്കുകയാണ്. മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലെ പല പള്ളി മഹല്ല് കമ്മറ്റികളും വിശ്വാസികളോട് രഹസ്യമായി ആവശ്യപ്പെട്ടതായാണ് വിവരം. പല പെൺകുട്ടികളുടെയും ശക്തമായ എതിർപ്പ് മറികടന്നാണ് ബന്ധുക്കളും മതപുരോഹിതരും വിവാഹ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
നൂറുകണക്കിന് പെൺകുട്ടികളുടെ വിവാഹം ഒരോ ജില്ലകളിലും തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് വിവരം. വിവാഹം ഉറപ്പിച്ചവരിൽ ഏറിയ പങ്കും വിദ്യാർത്ഥികളാണ്. കോളേജുകൾ പൂർണ്ണമായും പ്രവർത്തിക്കാത്തതിനാൽ വിവാഹകാര്യം പുറത്ത് അറിയുന്നുമില്ല. ഒരു വർഷത്തിന് ശേഷം വിവാഹം നടത്താമെന്ന ഉറപ്പിൻമേൽ നിക്കാഹ് ചടങ്ങ് സംഘടിപ്പിക്കുന്നവരുമുണ്ട്. പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പൊതുവേ സ്ത്രീസമൂഹം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പല പെൺകുട്ടികളും വലിയ പിന്തുണയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം നൽകുന്നത്.
സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും സ്ത്രീകളുടെ തൊഴിൽപ്രാതിനിധ്യം വർദ്ധിപ്പിക്കൽ എന്നിവയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും ഇതൊന്നും ചെവിക്കൊള്ളാൻ പ്രതിപക്ഷം തയ്യാറല്ല. ജാതി,മത,വർഗ്ഗ വ്യത്യാസമില്ലാതെ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കുക എന്നതാണ് ബില്ലിന്റെ രത്ന ചുരുക്കം. മതവാദികളായ മുസ്ലീംലീഗും ഉവൈസിയുടെ പാർട്ടിയും വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നത് സ്വാഭാവികം. എന്നാൽ പുരോഗമന വാദികളെന്നും സ്ത്രീപക്ഷ നിലപാടുകാരെന്നും സ്വയം മേനി നടിക്കുന്ന സിപിഎം അടക്കമുള്ള ഇടത് പാർട്ടികൾ ബില്ലിനെ എന്ത് കൊണ്ട് എതിർക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ത്രീകൾക്ക് നൽകിയ വാക്കാണ് ലോക്സഭയിൽ ബിൽ അവതരണത്തിലൂടെ പാലിക്കപ്പെട്ടത്. ശാരീരികവും മാനസികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീ സമൂഹം മുന്നേറാതെ രാജ്യത്തിന് സമ്പൂർണ പുരോഗതി കൈവരിക്കാനാവില്ലെന്ന വസ്തുത പോലും മനസിലാക്കാതെയാണ് ബില്ലിനെതിരെ ചിലർ വാളോങ്ങുന്നത്.
Comments