ആലപ്പുഴ: കിഴക്കമ്പലം കലാപം ഗൗരവമായി കാണണമെന്നും അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാനും സാമൂഹിക സുരക്ഷക്കും സംസ്ഥാന സർക്കാർ നയം രൂപീകരിക്കണമെന്നും തുഷാർ വെളളാപ്പളളി.
മറുനാടൻ തൊഴിലാളികൾക്ക് നമ്മൾ അതിഥി തൊഴിലാളികൾ എന്ന ഓമന പേര് നൽകി.
അതിഥികളെ ഊട്ടി ഉറക്കി. മലയാളികൾ മറുനാട്ടിൽ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മൾ. നമ്മുടെ ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം.പക്ഷെ അത് അതിരുകടക്കരുത്.
കിഴക്കമ്പലം കലാപം ഒരു ഒർമ്മപ്പെടുത്തലാണ്. മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്. പോലീസിനു പോലും മറുനാടൻ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥയെന്താകുമെന്ന് തുഷാർ ചോദിച്ചു.
ഇവർ ആരൊക്കെ? കൃത്യമായ രേഖകൾ സർക്കാരിന്റെ കൈവശം ഉണ്ടോ? ഇവർക്ക് ജോലി കൊടുക്കുന്ന കമ്പനിക്കാർ വശം രേഖകൾ ഉണ്ടോ? പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഇവരുടെ റെക്കോഡുകൾ ഉണ്ടോ? അതിഥികൾ ആരൊക്കെയെന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒരു പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുത്ത് നമ്മുടെ പോലീസ് ഇവരുടെ പ്രാദേശിക സ്വഭാവം ഉറപ്പുവരുത്താറുണ്ടോ ? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ ഭീകര പ്രവർത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവരെ നമ്മുടെ അതിഥി തൊഴിലാളികൾക്ക് ഇടയിൽ നിന്ന് പിടികൂടുന്നത് നിത്യ സംഭവമാണ്. കേരളത്തിൽ കൊല ചെയ്ത് മുങ്ങുന്ന അതിഥികളും ഏറെയാണ്. മുളയിലെ നുള്ളിയില്ലെങ്കിൽ മറുനാടന്മാർ ഇവിടെ വൻ മരമാകും. ജനങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും തുഷാർ വെളളാപ്പളളി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
















Comments