മലപ്പുറം: തനിക്കു നേരെ വധഭീഷണി അടക്കം ഉയർത്തി നിരവധി ഭീഷണി ഫോൺകോളുകൾ വരുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്ലിയാരുടെയും മറ്റു പലരുടെയും അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നു എന്നായിരുന്നു ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്‌ള് കോളജ് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. പല ഓഫറുകളും ഇപ്പോഴുമുണ്ട്. വധഭീഷണി ഉണ്ടെന്ന് വെച്ച് പിറകോട്ട് പോകുന്ന ആളല്ല താൻ. ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി എം അബദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലർച്ചെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വഖഫ് വിഷയത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിയെ തള്ളി പരസ്യ നിലപാട് എടുത്ത സാഹചര്യത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടക്കം വിമർശനം തുടരുന്നതിനിടെയാണ് ഭീഷണികളെ കുറിച്ച് ജിഫ്രി തങ്ങൾ വെളിപ്പെടുത്തുന്നത്.
















Comments