പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി ഭക്തരെ കടത്തിവിടും. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാല പൂജകൾക്ക് ശേഷം, മൂന്ന് ദിവസം കഴിഞ്ഞാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്.
നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിക്കും. നടത്തുറപ്പ് ദിനമായ നാളെ ഭക്തർക്ക് പ്രവേശനമില്ല. വെള്ളിയാഴ്ച പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുക.
മണ്ഡലക്കാലമായ 41 ദിനങ്ങളിൽ ഏകദേശം 11 ലക്ഷത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്. മകരവിളക്ക് കണക്കിലെടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മാളികപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും. മകരവിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പ, നിലയ്‌ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
















Comments