മുംബൈ: ഒമിക്രോൺ വകഭേദം ശക്തിപ്രാപിച്ചതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ നിരോധനാജ്ഞ നീട്ടി. ജനുവരി 15 വരേയ്‌ക്കാണ് നിരോധനാജ്ഞ നീട്ടിയത്. പുതുവത്സര ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മുംബൈ പോലീസ് ഉത്തരവിറക്കിയിരിക്കുന്നത്.
ബീച്ചുകൾ, മൈതാനങ്ങൾ, തീരപ്രദേശങ്ങൾ, ഉല്ലാസയിടങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, സമാനമായ മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ വൈകിട്ട് അഞ്ച് മണി മുതൽ പ്രവേശിക്കുന്നതിന് പൂർണ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പകൽ സമയം വലിയ ജനക്കൂട്ടം ഒത്തുകൂടുന്നതിനും വിലക്കുണ്ട്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1 മണിമുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു തുടങ്ങി. പ്രധാന നഗരമായ മുംബൈ ഉൾപ്പടെ മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്.
എല്ലാ വിലക്കുകളും ജനുവരി 15 വരെ തുടരുമെന്നാണ് വിവരം. വ്യഴാഴ്ച മാത്രം 5,368 കൊറോണ രോഗികൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. മുൻദിവസത്തേക്കാൾ 37 ശതമാനം കൂടുതൽ രോഗികളാണുണ്ടായത്. ഇതിൽ 198 രോഗികളും ഒമിക്രോൺ ബാധിതരാണ്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ കൊവിഡ് ടാസ്‌ക് ഫോഴ്‌സുമായി അടിയന്തിര യോഗം നടത്തിയിരുന്നു. തുടർന്നാണ് നിരോധനാജ്ഞ നീട്ടാൻ തീരുമാനമായത്.
















Comments