ന്യൂഡൽഹി:കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം റിപ്പോർട്ട് എയർ ചീഫ് മാർഷൽ വി.എൻ. ചൗദ്ധരിയാണ് പ്രതിരോധ മന്ത്രിക്ക് സമർപ്പിച്ചത്. മൂന്ന് സേനകളുടേയും വിദഗ്ധരടങ്ങുന്ന ഉന്നത സമിതിയാണ് അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവതും ഭാര്യയുമടക്കം 13 പേർ വീരമൃത്യുവരിച്ച അപകടത്തിന്റെ വിശദമായ റിപ്പോർട്ടാണിത്.
കൂനൂരിൽ കനത്ത മൂടൽ മഞ്ഞിൽപെട്ട ശേഷമാണ് ഹെലികോപ്റ്റർ ജനവാസമേഖലയിൽ തകർന്നുവീണത്. ഇന്ത്യൻ വ്യോമസേനയുടെ മീ-17വി5 സീരീസിലെ അത്യാധുനിക ഹെലികോപ്റ്ററിനാണ് അപകടം സംഭവിച്ചത്. മൂടൽമഞ്ഞും യന്ത്രത്തകരാറും മറ്റ് സാങ്കേതിക തടസ്സങ്ങളും ഒരുമിച്ചുവന്നതാകാമെന്നാണ് ആദ്യ നിഗമനം പുറത്തുവന്നത്. അട്ടിമറി സാദ്ധ്യതകളും ഏറെ ചർച്ചയായി. ഹെലികോപ്റ്ററിന് യാതൊരു സാങ്കേതിക തകരാറുമുണ്ടായിരുന്നില്ലെന്നാണ് വ്യോമസേന പറയുന്നത്. കൂനൂരിലേക്കുള്ള റെയിൽവേ പാത കാണുന്ന തരത്തിൽ ഹെലികോപ്റ്റർ താഴ്‌ത്തി പറക്കാൻ ശ്രമിച്ചിരിക്കാമെന്ന സൂചനയും ചില ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. ബ്ലാക് ബോക്‌സ് അടക്കം പരിശോധിച്ചതും പോലീസ് പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമടക്കം സമഗ്രമായ പഠനമാണ് സംയുക്ത അന്വേഷണ സംഘം നടത്തിയത്.
ജനറൽ ബിപിൻ റാവത്തിന് പുറമേ ഭാര്യ മധുലിക റാവത്തും, ബ്രിഗേഡിയർ എ.എസ് ലിഡ്ഡർ, സക്വാഡ്രൻ ലീഡർ കുൽദീപ് സിംഗ്, ഹെലികോപ്റ്റർ പറത്തിയ വിംഗ് കമാന്റർ പൃഥ്വി സിംഗ് ചൗഹാൻ, ജൂനിയർ വാറന്റ് ഓഫീസർ റാണാ പ്രതാപ് ദാസ്, ക്യാപ്റ്റൻ വരുൺ സിംഗ്, ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപ്,ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ,ലഫ്. കേണൽ ഹർജിന്ദർ സിംഗ്, ഹവിൽദാർ സത്പാൽ, നായിക് എൻ.കെ ഗുർസേവക് സിംഗ്, നായിക് എൻ.കെ ജിതേന്ദ്രകുമാർ, തുടങ്ങിയ ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 12 പേർ അപകടം നടന്ന ദിവസും പിറ്റേന്നുമായി മരണപ്പെട്ടപ്പോൾ വരുൺ സിംഗ് ഒരാഴ്ച മരണത്തോട് മല്ലടിച്ചശേഷമാണ് കീഴടങ്ങിയത്.
Comments