ദിലീപിന് പൂട്ടിടാൻ സംവിധായകന്റെ 51 പേജുള്ള മൊഴി;വിഐപി ആരെന്ന സൂചന ലഭിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.കേസിലെ തുടരന്വേഷണത്തേട് അനുബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മാസം 20നകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ട്.

51 പേജുള്ള മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.ദിലിപിനെ പരിചയപ്പെട്ടതു മുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ വിശദമായി തന്നെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.വരും ദിവസങ്ങളിൽ സിനിമാ മേഖലയിൽ നിന്ന് തന്നെ കൂടുതൽ സാക്ഷികൾ മൊഴി നൽകാനെത്തുമെന്നാണ് വിവരം.അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുള്ള വി.ഐ.പി ആരെന്ന സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള നിർണായക വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. സംഭവം നടന്ന സമയത്ത് ദിലീപിന്റെ വീട്ടിൽ പോയപ്പോൾ തനിക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും അത് താൻ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ സംവിധായകൻ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കേസിൽ തുടരന്വേഷണം ആരംഭിക്കുകയുമുണ്ടായി. സംവിധായകന്റെ വെളിപ്പെടുത്തൽ കേസിന്റെ നിർണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു

Share
Leave a Comment